Saturday, March 26, 2011

പഞ്ചവന്‍കാടും മീരാന്‍ മൊയ്തീനും

കുറേ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. എന്ന് വച്ചാല്‍ ഏതാണ്ട്‌ പത്തിരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. ഗള്‍ഫിലെ ദമ്മാമില്‍ എത്തി പ്ലാസ്റ്റിക്കിന്റെ ലോകവുമായി പൊരുത്തപ്പെട്ട്‌ തുടങ്ങിയ കാലം. വല്ല വിധേനയും രണ്ട്‌ വര്‍ഷം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്താനുള്ള വെമ്പലിനിടയിലാണ്‌ ഇറാക്കിന്റെ കുവൈറ്റ്‌ അധിനിവേശവും തുടര്‍ന്നുള്ള അമേരിക്കയുടെ ഒന്നാം ഇറാക്ക്‌ യുദ്ധവും അരങ്ങേറിയത്‌.

പ്ലാസ്റ്റിക്ക്‌ ഗ്രാന്യൂളുകള്‍ ഉരുക്കി വിവിധ പാക്കേജിംഗ്‌ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന Blown film Extrusion process നടക്കുന്ന ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിങ്ങിലാണ്‌ ജോലി. ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ അവയെ നയിച്ചുകൊണ്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും പിന്നെ വിരലിലെണ്ണാവുന്ന കുറച്ച്‌ പേര്‍ ഫിലിപ്പീനികളുമാണ്‌. ഇന്ത്യാക്കാരില്‍ തന്നെ സിംഹഭാഗവും മലയാളികള്‍ ആയിരുന്നു. അതുകൊണ്ട്‌ തന്നെ ഞങ്ങളുടെ ഫാക്ടറി കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെയായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഉണ്ടായിരുന്നില്ല.

രസികരായ കഥാപാത്രങ്ങള്‍ക്ക്‌ ഞങ്ങളുടെ ഫാക്ടറിയില്‍ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. ശങ്കരേട്ടന്‍, ജോണേട്ടന്‍, ബി.ബി.സി റഷീദ്‌, പാമ്പ്‌ വര്‍ഗീസ്‌, പുലിത്തോമ, ഉമ്മച്ചന്‍, റപ്പായേട്ടന്‍, പാസ്റ്റര്‍ തോമസ്‌ ഡാനിയല്‍, തായ്‌വാന്‍ കുമാര്‍ ... അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... പിന്നീട്‌ ഇവരില്‍ പലരും പലപ്പോഴായി വണ്‍വേ പോയെങ്കിലും മറ്റ്‌ ചിലര്‍ ഇപ്പോഴും അവിടെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുവാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്‌.

ഇറാക്ക്‌ യുദ്ധം കഴിഞ്ഞതിന്‌ ശേഷമാണ്‌ ഞങ്ങളുടെ കമ്പനിയില്‍ പുതിയ ബാച്ച്‌ എത്തിയത്‌. വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന രീതിയ്ക്ക്‌ വിപരീതമായി അപ്രാവശ്യം ബംഗ്ലാദേശില്‍ നിന്നായിരുന്നു റിക്രൂട്ട്‌മന്റ്‌. ഏത്‌ ജോലിയും പെട്ടെന്ന് പഠിച്ചെടുത്ത്‌ കഴിവ്‌ തെളിയിക്കുന്ന മലയാളികളില്‍ നിന്ന് തികച്ചും ഭിന്നരായിരുന്നു അവരില്‍ ഒട്ടുമിക്കവരും. ഗള്‍ഫില്‍ എത്തുന്ന ബംഗ്ലാദേശികള്‍ക്ക്‌ ശമ്പളം മാത്രമല്ല, മറ്റു പലതും കുറവായിരുന്നു എന്ന് കമ്പനിയ്ക്ക്‌ മനസ്സിലായത്‌ അല്‍പ്പം വൈകിയായിരുന്നു.

ഫാക്ടറിയില്‍ നിന്നുണ്ടാകുന്ന പ്ലാസ്റ്റിക്ക്‌ വെയ്‌സ്റ്റ്‌ റീസൈക്കിള്‍ ചെയ്തുണ്ടാക്കുന്ന ഗ്രാന്യൂളുകള്‍ ഉപയോഗിച്ച്‌ ഓടുന്ന നാലഞ്ച്‌ മെഷീനുകളുടെ ഏരിയ പഞ്ചവന്‍കാട്‌ എന്നാണ്‌ മലയാളികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്‌. മെഷീനില്‍ നിന്ന് വായു നിറച്ച ഒരു സ്തൂപമായി അനുസ്യൂതം മുകളിലേക്ക്‌ പോയി റോളറുകള്‍ക്കിടയിലൂടെ കടന്ന് വൈന്ററില്‍ ചുറ്റി റോളുകളായിട്ടാണ്‌ പ്ലാസ്റ്റിക്ക്‌ ഫിലിം ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. മെഷീനില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ പ്ലാസ്റ്റിക്ക്‌ ഫിലിം പൊട്ടാതെ നോക്കുക എന്നതാണ്‌ ഓപ്പറേറ്ററുടെ പ്രധാന ചുമതല. റീസൈക്കിള്‍ഡ്‌ മെറ്റീരിയല്‍ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ ഫില്‍ട്ടര്‍ അടഞ്ഞ്‌ ഫിലിം പൊട്ടുക പതിവായതിനാല്‍ പഞ്ചവന്‍കാട്ടിലെ ഓപ്പറേറ്റര്‍മാര്‍ക്ക്‌ അവിടുത്തെ ജോലി ശരിക്കും ഒരു ശിക്ഷ തന്നെയായിരുന്നു.

തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്ന നൈറ്റ്‌ ഷിഫ്റ്റിന്‌ ശേഷം പകല്‍ വെളിച്ചം കാണാനുള്ള കൊതി കൊണ്ടായിരുന്നു മീരാന്‍ മൊയ്തീന്‍ ഡേ ഷിഫ്റ്റ്‌ ചോദിച്ച്‌ വാങ്ങിയത്‌. മുന്‍കോപം എന്ന വികാരം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ മീരാന്‍ മൊയ്തീന്‍ അഞ്ചാറ്‌ വര്‍ഷം സീനിയോറിറ്റിയുള്ള മലയാളിയായ ഓപ്പറേറ്ററാണ്‌. ഒന്നു പറഞ്ഞ്‌ രണ്ടാമത്തേതിന്‌ കക്ഷിയുടെ വായില്‍ നിന്ന് വരുന്നത്‌ ജോണേട്ടനെ കടത്തി വെട്ടുന്ന തെറികളായിരിക്കും.

രാവിലെ എട്ടു മണിയോടെയാണ്‌ മാനേജര്‍മാര്‍ പ്ലാന്റില്‍ പര്യടനത്തിനിറങ്ങുന്നത്‌. ആ പര്യടനത്തിനിടയില്‍ ഏതെങ്കിലും മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്നത്‌ കണ്ടാല്‍ അതിന്റെ ഓപ്പറേറ്റര്‍ക്കും സൂപ്പര്‍വൈസര്‍ക്കും അന്ന് കുശാലാണ്‌. അതുകൊണ്ട്‌ തന്നെ ആ അരമണിക്കൂര്‍ നേരം മെഷീനുകള്‍ ഓടിക്കൊണ്ടിരിക്കുവാന്‍ എല്ലാവരും ആവും വിധം ശ്രമിക്കും.

വെളിച്ചം കാണാന്‍ ഡേ ഷിഫ്റ്റില്‍ വന്ന മീരാന്‍ മൊയ്തീന്‌ പഞ്ചവന്‍കാടിന്റെ ചുമതലയായിരുന്നു ലഭിച്ചത്‌. റീസൈക്കിള്‍ഡ്‌ മെറ്റീരിയലിന്റെ ഗുണനിലവാരം മോശമായതിനാല്‍ പഞ്ചവന്‍കാട്ടിലെ അഞ്ചു മെഷീനുകളില്‍ നാലെണ്ണവും ഫിലിം പൊട്ടി കിടക്കുകയാണ്‌. പുതിയതായി വന്ന ബംഗ്ലാദേശികളാണ്‌ ഓപ്പറേറ്റര്‍മാര്‍. സമയം എട്ട്‌ മണിയോടടുക്കുന്നു. ഇങ്ങോട്ട്‌ വിളിച്ചാല്‍ അങ്ങോട്ട്‌ പോകുന്ന ബംഗ്ലാദേശികളെക്കൊണ്ട്‌ മാനേജര്‍മാര്‍ വരുമ്പോഴേക്കും മെഷീനുകള്‍ റണ്ണിംഗ്‌ കണ്ടീഷനില്‍ ആക്കാമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു. ഇനിയുള്ള ഒരേയൊരു പ്രത്യാശ അപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന അഞ്ചാമത്തെ മെഷീനാണ്‌. എങ്ങനെയെങ്കിലും അതിന്റെ ഫിലിം പൊട്ടാതെ നോക്കണം...

മുകളിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന ഫിലിമിലേക്ക്‌ മീരാന്‍ മൊയ്തീന്‍ നോക്കി. ചതിച്ചോ...!!! ഫിലിം ആടിത്തുടങ്ങിയിരിക്കുന്നു. രണ്ട്‌ ഫില്‍ട്ടറുകളില്‍ ഒന്ന് ബ്ലോക്ക്‌ ആയിത്തുടങ്ങിയിരിക്കുന്നു...

"അരേ ഭായ്‌... വോ മെറ്റീരിയല്‍ ബന്ദ്‌ കര്‍കേ ഫില്‍ട്ടര്‍ നികാലോ... ക്ലീന്‍ കര്‍കേ വാപസ്‌ ലഗാവോ... ജല്‍ദീ... " മാനേജരുടെ തെറി മുന്നില്‍ കണ്ടുകൊണ്ട്‌ മീരാന്‍ മൊയ്തീന്‍ അലറി.

കേട്ടത്‌ പാതി കേള്‍ക്കാത്തത്‌ പാതി, ബംഗാളി ഓടി. മെറ്റീരിയല്‍ പൈപ്പ്‌ അടച്ചു.

"ഡിം..." അടുത്ത നിമിഷം ഫിലിം പൊട്ടി താഴെ വീണു.

മീരാന്‍ മൊയ്തീന്‍ പറഞ്ഞത്‌ പോലെ തന്നെ ചെയ്തു ബംഗ്ലാദേശി. പക്ഷേ, തടസ്സമില്ലാതെ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഫില്‍ട്ടറിലേക്കുള്ള മെറ്റീരിയല്‍ പൈപ്പാണ്‌ അടച്ചതെന്ന് മാത്രം.

മീരാന്‍ മൊയ്തീന്റെ കണ്ണുകളില്‍ ഇരുട്ട്‌ കയറി. ഫാക്ടറിയുടെ കവാടത്തിലേക്ക്‌ ദയനീയമായി കണ്ണോടിച്ചു. സംഹാരരുദ്രനായ മാനേജരും സംഘവും വലത്‌ കാല്‍ വച്ച്‌ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു ...!

പഞ്ചവന്‍കാടിനപ്പുറമുള്ള മെഷീനുകളുടെ ഓപ്പറേറ്റര്‍മാരെല്ലാം മീരാന്‍ മൊയ്തീനെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുകയാന്‌. ഇന്ന് ബംഗാളിയുടെ കഥ കഴിഞ്ഞത്‌ തന്നെ... കാരണം, കക്ഷിയുടെ പ്രെഷര്‍ അവര്‍ക്കെല്ലാം നന്നായി അറിയാവുന്നതാണ്‌.

മീരാന്‍ മൊയ്തീന്‍ ഒരു കൊടുങ്കാറ്റ്‌ പോലെ ബംഗാളിയുടെ നേര്‍ക്ക്‌ കുതിച്ചു. അടുത്തെത്തിയതും അവനെ കെട്ടിപ്പിടിച്ച്‌ മൂര്‍ദ്ധാവില്‍ ചുംബിച്ചു. പിന്നെ കീശയില്‍ നിന്ന് ഒരു റിയാലിന്റെ നോട്ട്‌ എടുത്ത്‌ കൈയില്‍ കൊടുത്തിട്ട്‌ പറഞ്ഞു.

"കഫതീരിയ മേ ജാകെ ഏക്‌ പെപ്സി പീവോ... ഓര്‍ പന്ത്രഹ്‌ മിനിറ്റ്‌ കേ ബാദ്‌ ആവോ... ജാ... ജാ..."

* * * * * * * * * * * * * * * * * * * * * * * * * * *

ഫയറിംഗ്‌ കഴിഞ്ഞ്‌ പ്ലാന്റ്‌ മാനേജര്‍ സ്ഥലം വിട്ടതിന്‌ ശേഷം മീരാന്‍ മൊയ്തീന്‍ നോര്‍മല്‍ ആയി എന്നുറപ്പായപ്പോള്‍ പഞ്ചവന്‍കാടിന്റെ അയല്‍വാസികള്‍ അരികിലെത്തി ചോദിച്ചു.

"അല്ല മീരാനേ... ഞങ്ങള്‍ വിചാരിച്ചത്‌ നിങ്ങള്‍ ആ ചെക്കനിട്ട്‌ രണ്ട്‌ പൊട്ടിക്കുമെന്നാ... നിങ്ങളെന്തിനാ അവനെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുത്തതും പെപ്സി വാങ്ങാന്‍ കാശ്‌ കൊടുത്തതും ?..."

മീരാന്‍ മൊയ്തീന്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.

"ഒരു മിനിറ്റ്‌ കൂടി അവന്‍ അവിടെ നിന്നിരുന്നെങ്കില്‍ കുത്തി അവന്റെ കുടല്‍ ഞാന്‍ എടുത്തേനെ... പിന്നെ ശരീയത്താ നിയമം... എനിക്ക്‌ തലയോട്‌ കൂടി തന്നെ നാട്ടില്‍ പോകണമെന്നുണ്ട്‌..."

* * * * * * * * * * * * * * * * * * * * * * * * * * * *

Thursday, March 17, 2011

കാക്കപൊന്ന്



പൊന്‍തൂവല്‍ ചാര്‍ത്തിയോരാ ഏട്ടനൊപ്പം
പൊന്നിന്‍ നിറമുള്ള തൂവലുമായി
കൂടട്ടെ ഞാനും ഒരു പേരില്‍
ഒരേ തൂവല്‍ പക്ഷിക്കൂട്ടത്തില്‍

Monday, March 14, 2011

സ്റ്റോം വാണിംഗ്‌ - എഴുതാതെ പോയത്‌...

സ്റ്റോം വാണിങ്ങിന്റെ അവസാന ലക്കം വിവര്‍ത്തനം ചെയ്ത്‌ കഴിഞ്ഞതും മനസ്സില്‍ വല്ലാത്തൊരു വിങ്ങലായിരുന്നു. മേശയില്‍ തല ചായ്ച്ചുറങ്ങുന്ന അഡ്‌മിറല്‍ റീവ്‌... അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന തൂലിക...

കാട്രീനയുമായി കടന്ന ഗെറിക്കിന്‌ എന്ത്‌ സംഭവിച്ചിരിക്കും...? ക്യാപ്റ്റന്‍ ബെര്‍ഗറുടെയും സിസ്റ്റര്‍ ആഞ്ചലയുടെയും സംഘത്തിന്റെ ഭാവി എന്തായിരിക്കും...? എല്ലാം വായനക്കാര്‍ക്ക്‌ വിട്ടുതന്നിട്ട്‌, വായനക്കാരുടെ മനസ്സില്‍ എന്നും വിങ്ങല്‍ അവശേഷിപ്പിച്ചുകൊണ്ട്‌ അതിവിദഗ്ദ്ധമായി പിന്‍വാങ്ങിയ ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

ജാക്ക്‌ ഹിഗ്ഗിന്‍സ്‌ നിറുത്തിയിടത്ത്‌ പ്രിയകഥാപാത്രങ്ങളെ ഉപേക്ഷിക്കുവാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അതിനടുത്ത ദിവസങ്ങളില്‍ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക... കഴിഞ്ഞ കുറേ ദിവസങ്ങളായി അതായിരുന്നു എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത്‌... ജാക്ക്‌ ഹിഗ്ഗിന്‍സിന്റെ തൂലിക കടം വാങ്ങി നമ്മുടെ പ്രിയ കഥാപാത്രങ്ങളെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു...

അനന്തരം ...

മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് കൊണ്ട്‌ അഡ്‌മിറല്‍ റീവ്‌ ദൂരെ കടലിലേക്ക്‌ നോക്കി. കൊടുങ്കാറ്റിന്റെ താണ്ഡവത്തിന്‌ ശേഷം ശാന്തമാണ്‌ കടല്‍ ഇപ്പോള്‍. ക്യാപ്റ്റന്‍ മറേയുടെയൊപ്പം, ഗെറിക്കിനെ കൂടാതെ വെറും കൈയോടെ തിരിച്ചു പോയ ലെഫ്റ്റനന്റ്‌ ജാഗോ ഇന്ന് വരേണ്ടതാണ്‌. റേഡിയോയുടെ വാല്‍വ്‌ കിട്ടിയിട്ട്‌ വേണം പുറം ലോകവുമായി ബന്ധപ്പെടാന്‍.

യുദ്ധത്തിലേക്ക്‌ ചാടിയിറങ്ങാനുള്ള അദമ്യമായ ആഗ്രഹമെല്ലാം എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു. ഡോയ്‌ഷ്‌ലാന്റിന്റെ ദുരന്തം അദ്ദേഹത്തിന്റെ ചിന്താഗതിയെ അപ്പാടെ മാറ്റി മറിച്ചു കളഞ്ഞു. യു.എസ്‌ നേവിയില്‍ നിന്നും താന്‍ വിരമിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത്‌ ജാനറ്റിനെ ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

"ജനറല്‍ ഐസന്‍ഹോവറിനോട്‌ പറഞ്ഞേക്കൂ, അദ്ദേഹം എന്നെ തോല്‍പ്പിച്ചിരിക്കുന്നുവെന്ന്... ശിഷ്ടകാലം ഞാന്‍ ഇവിടെ ഫാഡാ ദ്വീപില്‍ തന്നെ കഴിയാനാഗ്രഹിക്കുന്നുവെന്ന്..."

യുദ്ധത്തിന്റെ നിരര്‍ത്ഥകത അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തില്‍ അവശേഷിച്ചവരുടെ ഭാവി കാര്യങ്ങള്‍ ദ്വീപിലെ മജിസ്ട്രേറ്റ്‌ എന്ന നിലയില്‍ ജീന്‍ സിന്‍ക്ലെയറാണ്‌ തീരുമാനിച്ചത്‌. ശത്രു രാജ്യത്തിലെ പൗരന്മാരായിട്ടും അവരെ സഖ്യകക്ഷികള്‍ക്ക്‌ കൈമാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. യുദ്ധം അവസാനിക്കുന്നത്‌ വരെ അവരെല്ലാം ഫാഡാ ദ്വീപില്‍ തന്നെ കഴിയട്ടെ എന്നായിരുന്നു അവര്‍ വിധിച്ചത്‌.

സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ സംഘത്തെ സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ ആരാധാനാനുഷ്ഠാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. മര്‍ഡോക്ക്‌ ആയിരുന്നു അക്കാര്യത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത്‌.

ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തിന്‌ താമസിക്കുവാനായി പോലീസ്‌ സ്റ്റേഷനിലെ സെല്ലുകള്‍ തുറന്നു കൊടുത്തു. എന്നാല്‍ ഇത്തവണ കൈയില്‍ റൈഫിളുമായി ലാക്ലന്‍ അവര്‍ക്ക്‌ കാവല്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. ഒരു തുറന്ന ജയില്‍. യുദ്ധം അവസാനിക്കുന്നതോടെ സ്വദേശമായ ജര്‍മ്മനിയിലേക്ക്‌ തിരികെ പോകാമെന്ന വ്യവസ്ഥയില്‍ ഒരു തുറന്ന ജയില്‍ വാസം. യുദ്ധത്തടവുകാര്‍ എന്ന അവസ്ഥയില്‍ ബ്രിട്ടന്റെയോ അമേരിക്കയുടെയോ ഏതെങ്കിലും തടവറകളില്‍ കഴിയുന്നതുമായി താരതമ്യം ചെയ്താല്‍ അവര്‍ക്കത്‌ സ്വര്‍ഗ്ഗം തന്നെയായിരുന്നു.

അഡ്‌മിറല്‍ റീവ്‌ വീണ്ടും കടലിലേക്ക്‌ കണ്ണോടിച്ചു. നിരാശയായിരുന്നു ഫലം. ജാഗോ വരുന്ന ലക്ഷണമൊന്നും കാണാനില്ല. ഹാര്‍ബറില്‍ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹം ആരാധനയോടെ നോക്കി. ഗെറിക്കിന്റെ നാവിക വൈദഗ്ദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രമാണ്‌ ആ ദുരന്ത മുഖത്ത്‌ നിന്ന് തങ്ങളെല്ലാം രക്ഷപെട്ടത്‌. അതുകൊണ്ട്‌ തന്നെ, ഗെറിക്കിനെ രക്ഷപെടാന്‍ അനുവദിക്കുക എന്ന തീരുമാനം എടുത്തതില്‍ അദ്ദേഹത്തിന്‌ ഒട്ടും പശ്ചാത്താപം തോന്നിയില്ല. മര്‍ഡോക്കിന്റെ പിന്തുണ കൂടി അക്കാര്യത്തില്‍ ലഭിച്ചപ്പോള്‍ വാസ്തവത്തില്‍ അതിയായ ചാരിതാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തിനുണ്ടായത്‌. ഗെറിക്കിന്റെ വിവരങ്ങളൊന്നും പിന്നീട്‌ അറിയാന്‍ കഴിയാതിരുന്നത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കൈവശമുള്ള ബൈനോക്കുലേഴ്‌സ്‌ എടുത്ത്‌ ഫോക്കസ്‌ ചെയ്ത്‌ ചക്രവാളത്തിലേക്ക്‌ വീക്ഷിച്ചിട്ട്‌ നിരാശയോടെ അദ്ദേഹം കോട്ടേജിന്‌ നേര്‍ക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

"ഹലോ അഡ്‌മിറല്‍ ... ഞാന്‍ വീണ്ടുമെത്തി..." ജാഗോയുടെ ശബ്ദം കേട്ട്‌ റീവ്‌ തിരിഞ്ഞു.

"ഹാരിയോ... വൈകിയതെന്തേ ...? രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ഞാന്‍ ഹാര്‍ബറില്‍ വന്നിരുന്നു... ഇന്നിനി വരില്ല എന്ന് കരുതി..."

"ഡെഡ്‌ എന്‍ഡിന്‌' പകരം ഒരു ബോട്ട്‌ സംഘടിപ്പിക്കുവാന്‍ കുറച്ച്‌ സമയം വേണ്ടി വന്നു അവര്‍ക്ക്‌... എന്തായാലും ഇത്തവണ അത്ര പഴക്കമില്ലാത്ത ഒന്ന് കണ്ടെത്തി അവര്‍..." ജാഗോ തന്റെ ക്യാപ്‌ മേശമേല്‍ വച്ചു.

"ജാനറ്റ്‌ എന്ത്‌ പറയുന്നു...?"

"അവള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു... യുദ്ധം അവസാനിച്ചിട്ടില്ലാത്തതിനാല്‍ പഴയത്‌ പോലെ നല്ല ജോലിത്തിരക്കാണ്‌..."

"ജനറലിനെ അവള്‍ കണ്ടിരുന്നുവോ...? എന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം...?" അദ്ദേഹത്തിന്‌ പണ്ടത്തെ ആവേശമുണ്ടായിരുന്നില്ല.

"വിരമിക്കുവാനുള്ള താങ്കളുടെ തീരുമാനം അവര്‍ അംഗീകരിച്ചുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌... ആക്ഷന്‍ എന്ന ഒരേ ഒരു ചിന്തയുമായി നടന്നിരുന്ന താങ്കള്‍ക്ക്‌ പെട്ടെന്നിപ്പോള്‍ എന്തേ ഇങ്ങനെ തോന്നുവാന്‍ എന്ന് അദ്ദേഹം ആരാഞ്ഞുവത്രേ..."

"ആക്ഷന്‍ ... ആ പദം കേള്‍ക്കുന്നത്‌ തന്നെ വെറുപ്പാണ്‌ എനിക്കിപ്പോള്‍ ... ഈ നശിച്ച യുദ്ധമൊന്ന് അവസാനിച്ചുകിട്ടിയിരുന്നെങ്കില്‍ ... ആട്ടെ, റേഡിയോയുടെ വാല്‍വ്‌ കിട്ടിയോ...?"

"തീര്‍ച്ചയായും... ഇതാ സര്‍... " അദ്ദേഹം തന്റെ സ്യൂട്ട്‌ കെയ്‌സില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഒരു പാക്കറ്റ്‌ എടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. "മിസ്സിസ്‌ സിന്‍ക്ലെയറിനെ സന്ദര്‍ശിച്ച്‌ ഒരു കാപ്പി തരമാകുമോ എന്ന് നോക്കിയിട്ട്‌ വരാം ഞാന്‍... ഒപ്പം മര്‍ഡോക്കിനെയും ഒന്ന് കാണണം ..."

"ശരി... പിന്നെ, നാളെ ഞായറാഴ്ചയാണ്‌... മറക്കണ്ട... സെന്റ്‌ മണ്‍ഗോ ചര്‍ച്ചില്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ..."

* * * * * * * * * * * * * * * * * * * * * * * * * * * * *

റേഡിയോയുടെ വാല്‍വ്‌ ഫിറ്റ്‌ ചെയ്തിട്ട്‌ അഡ്‌മിറല്‍ റീവ്‌ ശ്രദ്ധയോടെ സ്വിച്ച്‌ ഓണ്‍ ചെയ്തു. പിന്നെ, ഡയല്‍ നോബ്‌ തിരിച്ച്‌ ട്രാന്‍സ്‌മിറ്റിംഗ്‌ ഫ്രീക്വന്‍സി
യിലേക്ക്‌ ട്യൂണ്‍ ചെയ്ത്‌ വച്ചു.

"ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ആര്‍ യൂ റിസീവിംഗ്‌ മീ...?"

"യെസ്‌ അഡ്‌മിറല്‍ ... ദിസ്‌ ഈസ്‌ ക്യാപ്റ്റന്‍ മറേ ആന്റ്‌ റിസീവിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ടെങ്ങ്‌ത്‌... താങ്കളുടെ റേഡിയോ വീണ്ടും പ്രവര്‍ത്തനക്ഷമമായി എന്നറിയുന്നതില്‍ സന്തോഷം..."

"ഗുഡ്‌... സ്പെയര്‍ പാര്‍ട്‌സ്‌ കൊടുത്തയച്ചതില്‍ വളരെ സന്തോഷം... ഓ.കെ ദെന്‍ ... വില്‍ കം ബാക്ക്‌ റ്റു യൂ സൂണ്‍ ... ഓവര്‍ ..."

റേഡിയോ വീണ്ടും വര്‍ക്ക്‌ ചെയ്ത്‌ തുടങ്ങിയിരിക്കുന്നു. ഒരാഴ്ചയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തതില്‍ അസ്വസ്ഥനായിരുന്നു റീവ്‌. റോറിയുടെ കഴുത്തില്‍ വിരലോടിച്ചു കൊണ്ട്‌ അദ്ദേഹം റേഡിയോയുടെ നോബ്‌ വീണ്ടും തിരിച്ചു.

പെട്ടെന്നാണ്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ശബ്ദം റേഡിയോയിലൂടെ എത്തിയത്‌.

"ദിസ്‌ ഈസ്‌ നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌... നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌..."

അഡ്‌മിറല്‍ റീവിന്‌ തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു പോയ അദ്ദേഹം പെട്ടെന്ന് തന്നെ മൈക്രോഫോണ്‍ എടുത്തു.

"നെക്കര്‍ ... ദിസ്‌ ഈസ്‌ അഡ്‌മിറല്‍ റീവ്‌ ഫ്രം ഫാഡാ... ലിസനിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ട്രെങ്ങ്‌ത്‌..."

"പതിവ്‌ നിരീക്ഷണത്തിനായി എത്തിയതാണ്‌ ഞാന്‍ . ഒപ്പം താങ്കള്‍ക്ക്‌ ഒരു സന്ദേശവുമുണ്ട്‌ അഡ്‌മിറല്‍ ... എ മെസ്സേജ്‌ ഫ്രം കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക്‌..."

"പറയൂ നെക്കര്‍ ... അതെന്താണെന്നറിയാന്‍ എനിക്ക്‌ അതിയായ ആകാംക്ഷയുണ്ട്‌..." അദ്ദേഹം ആവേശഭരിതനായി.

"സുരക്ഷിതമായി ബെര്‍ഗന്‍ തുറമുഖത്ത്‌ എത്തിച്ചേര്‍ന്നതായി താങ്കളെ അറിയിക്കുവാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം..."

"ദാറ്റ്‌സ്‌ ഗ്രേറ്റ്‌ ന്യൂസ്‌ ... എനിക്കുറപ്പുണ്ടായിരുന്നു അദ്ദേഹം ലക്ഷ്യം കാണുമെന്ന്... ബ്രേവ്‌ ബോയ്‌..."

"താങ്കളുടെയും മര്‍ഡോക്കിന്റെയും വേറിട്ട ചിന്തകളെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന് അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. ഒപ്പം, ജാനറ്റിനും മിസിസ്‌ സിന്‍ക്ലെയറിനും പ്രത്യേക അന്വേഷണവും..."

"ഹീ ഈസ്‌ എ റിയല്‍ ലെജന്റ്‌... എല്ലാ അര്‍ത്ഥത്തിലും ഒരു യോദ്ധാവ്‌ ..." റീവ്‌ പറഞ്ഞു. "പിന്നെ, ക്യാപ്റ്റന്‍ ബെര്‍ഗറും സംഘവും ഇവിടെ സന്തുഷ്ടരായി കഴിയുന്നു എന്ന് അദ്ദേഹത്തെ അറിയിക്കുക..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ... നൗ ഇറ്റ്‌ ഈസ്‌ ദ്‌ റ്റൈം റ്റു സേ ബൈ..."

"ഗുഡ്‌ ബൈ നെക്കര്‍ ... ആന്റ്‌ ഓവര്‍ ..."

റേഡിയോ ഓഫ്‌ ചെയ്ത്‌ അദ്ദേഹം പിന്നോട്ട്‌ ചാഞ്ഞിരുന്നു. യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ പരിഹാസ ഭാവം നിറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനമുള്ള കൈ റോറിയുടെ കഴുത്തില്‍ അപ്പോഴും തഴുകിക്കൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *