ജീവിതത്തിൽ ഒരുതവണയെങ്കിലും മറ്റൊരാൾക്ക് വഴി പറഞ്ഞുകൊടുക്കാത്ത
ആരുംതന്നെ ഉണ്ടാവില്ല അല്ലേ.. വഴിയറിയാതെ വിഷമിക്കുന്ന ഒരുവന്റെ ബുദ്ധിമുട്ട്, അത്തരമൊരു അവസ്ഥയിൽ നമ്മളും എത്തിച്ചേരുമ്പോളേ മനസ്സിലാവൂ. “ഇവിടെയൊരു വഴികാട്ടി (ദിശാഫലകം) ഉണ്ടായിരുന്നെങ്കിൽ” എന്ന് അറിയാതെയെങ്കിലും ആഗ്രഹിക്കാത്ത എത്ര ദീർഘയാത്രകൾ നിങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടാവും? അറിയാവുന്ന വഴി കൃത്യമായി പറഞ്ഞുകൊടുക്കുമ്പോൾ, അത് കേട്ട് ചോദ്യകർത്താവിനുണ്ടാകുന്ന ആശ്വാസം
കാണുമ്പോൾ, മനസ്സിൽ ഒരു പ്രത്യേക അനുഭൂതി നിറയാറില്ലേ? അതുപോലെ തന്നെ, “അറിയില്ല” എന്നുപറയേണ്ടിവരുന്ന സന്ദർഭങ്ങളിലെ നിരാശയും..
എന്താണീ പറഞ്ഞുവരുന്നത് എന്നല്ലേ..
കടന്നുപോകുന്ന വഴികളിൽ, മിക്കവാറും ദിവസങ്ങളിൽ, വഴിതെറ്റി വരുന്നവരുടെ സംശയങ്ങൾക്ക് അറുതിവരുത്താൻ ഇടയാവുന്ന ഒരാളെന്ന തിരിച്ചറിവിൽ നിന്നാണ്, ഈ പറച്ചിലിലേയ്ക്ക് വഴിതെളിഞ്ഞത്. ഏതെങ്കിലുമൊരു സ്ഥലത്തേയ്ക്ക്, പ്രധാന റോഡിലേയ്ക്ക്,
ഷോപ്പിംഗ് സെന്ററുകളിലേയ്ക്ക് – ആവശ്യക്കാരന് ഔചിത്യമില്ലെന്ന് പറയുംപോലെ, ഈ കാര്യത്തിലും ഔചിത്യം നോക്കാതെ നീളുന്ന ചോദ്യോത്തരികൾ.. ആദ്യം പറഞ്ഞതുപോലെ, അറിവ് പകരുമ്പോൾ ലഭ്യമാവുന്ന സംതൃപ്തിയും സന്തോഷവും, അറിവില്ലായ്മ മടികൂടാതെ
സമ്മതിക്കുമ്പോൾ മറയ്ക്കാൻ ശ്രമിക്കുന്ന വിഷമതയുമൊക്കെ ദിനേനയെന്നവണ്ണം വന്നുപോവുന്നു… ദേശ-ഭാഷാന്തരങ്ങൾ ചോദ്യകർത്താക്കൾക്ക് യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല!
പിന്നിട്ട വർഷങ്ങളിൽ, ഈ ചൂണ്ടുവിരലിന്റെ ദിശയിൽ ലക്ഷ്യം കണ്ടെത്തിയവർ അനവധി; കാണാതെ പോയവരും.. പക്ഷേ,
കാലമേറെ കഴിഞ്ഞിട്ടും ചില സന്ദർഭങ്ങളും അതിലെ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നത് യാദൃശ്ചികമാവാം.. അവയിൽ കൂടുതൽ മിഴിവുള്ള ചില ദളങ്ങളിതാ..
**************************************************************
‘താജി’നെ തേടി..
കൊല്ലവർഷം 2000..
ജീവിതത്തിലാദ്യമായി ലഭിച്ച ജോലിയിൽ ചേരാൻ, കണ്ണൂരിൽ നിന്നും പെട്ടിയും തൂക്കി കൊച്ചിയിലെത്തിയ കാലം..
കൊച്ചിയിലെ കൊതുകുകൾ ‘സ്നേഹസമ്പന്നരാണെ’ന്ന് കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞപ്പോൾ തൃപ്തിയായി! സൌത്ത് റെയിൽവേ സ്റ്റേഷനിലെ ഒരു ക്വാർട്ടേഴ്സിലാണ് താമസം.. ഒരു ചതുപ്പ് നിലം പോലെ
തോന്നിച്ചിരുന്ന അവിടുത്തെ ‘കൊതുക് വളർത്തൽ’
കേന്ദ്രത്തിലേയ്ക്ക് ആവുന്നത്ര ചോരയും നീരുമൊക്കെ
സംഭാവന ചെയ്ത്, വീണിടം വിഷ്ണുലോകമാക്കി..
കൊതുകുകളുടെ ശല്ല്യമില്ലാതെ
ഉറങ്ങാനുള്ള സൌകര്യം പരിഗണിച്ച് “നൈറ്റ് ഡ്യൂട്ടി”
തിരഞ്ഞെടുത്തതിനാൽ പകൽ സമയങ്ങളിൽ,
പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ എറണാകുളം പട്ടണത്തിലെ വിവിധ റോഡുകളിലൂടെ
കറങ്ങിനടന്നു.. വഴികളും സ്ഥലങ്ങളുമൊക്കെ മനസ്സിലാക്കാനും, ഒപ്പം സമയം
കൊല്ലാനുമുള്ള എളുപ്പമാർഗ്ഗം...
കച്ചേരിപ്പടിയിൽ നിന്നും ഹൈക്കോർട്ട് ജംഗ്ഷൻ വഴി ‘മേനക’
– ഇതാണ് ഇന്നത്തെ റൂട്ട്.. ‘സവിത‘ തീയേറ്ററിനെ
പിന്നിലാക്കി, കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോൾ മുട്ടി –
മുട്ടിയില്ല എന്ന രീതിയിൽ ഒരു കാർ അരികിലേയ്ക്ക് എത്തി.. മെഴ്സിഡെസ് ബെൻസ് –
കറുപ്പ് നിറം.. ഇരുണ്ട ഗ്ലാസ്സുകൾ ഉയർത്തി വച്ചിരിക്കുന്നതിനാൽ കണ്ണുകൾക്ക് അകത്തേയ്ക്ക് പ്രവേശനമില്ല… മൈൻഡ് ചെയ്യാൻ നിന്നില്ല,
‘ഷോർട്ട് ബ്രേയ്ക്കി’ന് ശേഷം നടത്തം തുടർന്നു.. അപ്പോളാണ് ശ്രദ്ധിച്ചത് – ‘ബെൻസി‘മോളും കൂടെ വരുന്നു!! വീണ്ടും ബ്രേയ്ക്ക്.. തട്ടിക്കൊണ്ട്
പോകാനുള്ള ശ്രമമാണോ?? സകല ധൈര്യവും സംഭരിച്ച്, കൈകാലുകളിലെ വിറയൽ അടക്കിവയ്ക്കാൻ പാടുപെട്ട്,
കാറിന്റെ ഡോറിന് അഭിമുഖമായി നിന്നു.. ഭാഗ്യം, ഡോർ തുറക്കപ്പെട്ടില്ല, പകരം അതിലെ ഗ്ലാസ്സ് പതിയെ
താഴ്ന്നു.. (ഏതായാലും അതിനുള്ളിലൂടെ വലിച്ച് അകത്തിടാൻ സാധ്യതയില്ല.) കോട്ടും സ്യൂട്ടുമൊക്കെ ധരിച്ച, വളരെ സുമുഖനായ
ഒരു മധ്യവയസ്കൻ സീറ്റിൽ ചാഞ്ഞിരിക്കുന്നു.. ഗ്ലാസ് പൂർണമായി താഴ്ന്നതോടെ, മുഖത്തെ കറുത്ത കണ്ണട ഊരിമാറ്റി, തല അൽപ്പം വെളിയിലേയ്ക്ക് നീട്ടിയിട്ട് അദ്ദേഹം ഒരു
ചോദ്യം തൊടുത്തു..
“വേർ ഈസ് താജ്?”
ഏത് താജ്? എവിടുത്തെ താജ്? അങ്ങനെ ഒരാളെ
അറിയുക പോലുമില്ല.. പിന്നെ എന്തിന് താജിനെയും കൂട്ടി നടക്കണം? മനസ്സിൽ ചിന്തകൾ അങ്കം വെട്ടുന്നത് മുഖക്കണ്ണാടിയിൽ തെളിഞ്ഞതിനാലാവണം, ഒരു “കുളു” പിന്നാലെയെത്തി;
“താജ്.. ഹോട്ടൽ താജ്..”
അപ്പോ അതാണ് കാര്യം, താജ്
ഹോട്ടലിലേയ്ക്കുള്ള വഴിയാണ് അറിയേണ്ടത്.. ഈ പേര് കേട്ടിട്ടുണ്ട്, പക്ഷേ
എവിടെയാണെന്ന് കൃത്യമായി അറിയില്ല. ഈ നഗരത്തിലെത്തിയിട്ട് 10 ദിവസങ്ങൾ പോലും തികഞ്ഞില്ല, അതിനുമുന്നെ ഇങ്ങനെയൊരു ചോദ്യം
നേരിടേണ്ടിവരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ സകല വഴികളും പഠിച്ചുവച്ചിട്ടേ ഇങ്ങോട്ടേയ്ക്ക്
പുറപ്പെടുമായിരുന്നുള്ളൂ.. അധികം ആലോചിക്കാൻ നിൽക്കാതെ നയം വ്യക്തമാക്കി..
“സോറി സർ.. ഐ റിയലി ഡോണ്ട് നോ..”
“ഇറ്റ്സ് ഓക്കേ..”
ചെറുപുഞ്ചിരിയോടെ മറുപടി.. കറുത്ത
കണ്ണട വീണ്ടും ആ കണ്ണുകളെ മറച്ചു.. ഡോറിലെ ഗ്ലാസ്സ് മുകളിലേയ്ക്ക് ഉയരുന്നതിനിടയിൽ, ‘താജ് ഹോട്ടൽ എവിടെയാണെന്ന് പോലും അറിയാതെ,
രാവിലെ കളസവുമിട്ട് ഓരോരുത്തന്മാർ ഇറങ്ങിക്കോളും’
എന്ന ഭാവത്തിൽ ഡ്രൈവറുടെ നോട്ടം കൃത്യമായി പിന്നിലേയ്ക്കെത്തി.. കാർ പോയ വഴിയേ ‘മേനക’യിലേയ്ക്ക് നടക്കുമ്പോൾ ഉള്ളിലൊരു ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു – വേർ ഈസ് താജ്??
മേനകയിൽ നിന്നും പള്ളിമുക്കിലേയ്ക്ക് ബസ്സിലാണ് യാത്ര.. കോർപ്പറേഷൻ ഓഫീസ് എത്തുന്നതിനുമുന്പെ,
റോഡിന്റെ എതിർവശത്തായി ഒരു ബഹുനിലക്കെട്ടിടം തലയുയർത്തി നിൽക്കുന്നു.. താഴെയായി പിടിപ്പിച്ചിരിക്കുന്ന കറുത്ത
ഫലകത്തിലെ, സ്വർണ്ണനിറമുള്ള അക്ഷരങ്ങൾക്ക് തിളക്കം – താജ് റെസിഡെൻസി !! ഇത്രയടുത്തുണ്ടായിരുന്നിട്ടും,
പലവട്ടം ഈ വഴി കടന്നുപോയിട്ടും ‘താജി‘നെ എന്തേ ഇതുവരെ
കാണാതെ പോയത് എന്ന് തെല്ല് വിഷമത്തോടെ ചിന്തിച്ചു.. പിന്നെ, ഇനിയുമാരെങ്കിലും
‘താജി’നെ അന്വേഷിച്ചുവരുമെന്നും അന്ന് കൃത്യമായി വഴി
പറഞ്ഞുകൊടുക്കാമെന്നും സ്വയം ആശ്വസിച്ചു.. (പക്ഷേ, അതിനുള്ള യോഗം ഇതുവരെ വന്നുചേർന്നില്ല താനും..)
(തുടരും)
മുറിവാൽ: ആ നാളുകളൊന്നിൽ, ഫോർട്ടുകൊച്ചിയിലേയ്ക്കുള്ള ഒരു ബോട്ട് യാത്രയിലാണ്
മറ്റൊരു ‘താജ്‘ കണ്മുന്നിലെത്തിയത് – വെല്ലിംഗ്ടൺ ഐലന്റിലെ "താജ് മലബാർ ഹോട്ടൽ".. ഇത്തിരി ചുറ്റിവളഞ്ഞതാണെങ്കിലും ആ വഴിയും
മന:പാഠമാക്കി.. ആരെങ്കിലും ബെൻസ് കാറിൽ വന്നെങ്കിലോ..