Thursday, August 30, 2012

ഓണം....തൃക്കാക്കരയപ്പന്‍.....വേണൂന്‍റമ്മ


(നാട്ടുപച്ചയില്‍ 2012 ആഗസ്റ്റ്  27 ന്  പ്രസിദ്ധീകരിച്ചത് )

ഒരു തമിഴ് ബ്രാഹ്മണ സ്ത്രീയാണ് താനെന്ന്  അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ അമ്മീമ്മ പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ളൂ. ജാതികളേയും വംശങ്ങളേയും മതങ്ങളേയും കുറിച്ച് അവര്‍ അത്ര  വലിയ താല്‍പര്യമൊന്നും  പുലര്‍ത്തിയിരുന്നില്ല, തന്നെയുമല്ല  അങ്ങനെയൊരു  അനാവശ്യമായ താല്‍പര്യം എന്നിലും അനിയത്തിയിലും ജനിക്കാതിരിക്കാന്‍ വേണ്ടൂ  എല്ലാ  കരുതലുകളും എന്നും  അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാവണം  ഹിന്ദു രക്താണെങ്കില്‍ തുലുക്കനെ കാണുമ്പോ ദാ ഇങ്ങനെ തെള തെളാ തെളയ്ക്കണം എന്നും   നമ്മളു പണ്ടേ  നല്ല അസ്സലുള്ള ക്രിസ്ത്യാനിയോളല്ലേ അല്ലാണ്ട്  ഇപ്പോ മാര്‍ക്കം കൂടിയ അന്തസ്സില്‍ കൊറഞ്ഞോരൊന്നല്ലല്ലോ എന്നും ദീനി ഇസ്ലാമാ നമ്മള്   വിഗ്രഹോം പോട്ടൊം  വെച്ച്   നാമം ജപിച്ചുള്ള പറ്റിക്കലൊന്നും മ്മളോട്  വേണ്ട എന്നും    ഒക്കെയുള്ള വിഭാഗീയതയുടെയും അസഹിഷ്ണുതയുടേയും വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക്   ഭയമുണ്ടാകുന്നത്. ആകാവുന്നത്ര അവരില്‍   നിന്നകന്നു നില്‍ക്കാന്‍ ഞാന്‍ പരിശ്രമിക്കുന്നത്. 

അമ്മീമ്മ  ഗുരുവായൂരപ്പന്‍റെയും ഗണപതിയുടേയും തിരുപ്പതി ബാലാജിയുടേയും മുരുകന്‍റെയും ദുര്‍ഗ്ഗാ ലക്ഷ്മി സരസ്വതിമാരുടെയും ഒക്കെ പടങ്ങള്‍ ചുവരില്‍ തറച്ച്  അതിനു താഴെ ഒരു സ്റ്റാന്‍ഡും പിടിപ്പിച്ച് അതിന്മേലാണു എന്നും രണ്ടു നേരവും വിളക്കു കൊളുത്തിയിരുന്നത്. ആകാശം ഇടിഞ്ഞു വീണാലും ആ വിളക്കു കൊളുത്തലിന്‍റെ സമയത്തിനു യാതൊരു മാറ്റവുമുണ്ടാകാറില്ല. മുപ്പത്തുമുക്കോടി ദൈവങ്ങളും ഉണ്ടല്ലോ ടീച്ചറെ, ഇവിടെ  എന്ന്  അല്‍പം പരിഹാസത്തോടെ പറയുന്നവര്‍  പോലും അടുത്ത  നിമിഷം നിശ്ശബ്ദരായിത്തീരുന്ന ഒരു അതിശയവും  ആ ഫോട്ടോകള്‍ക്കൊപ്പമുണ്ടായിരുന്നു.  മറ്റൊന്നുമല്ല, യേശുവിന്‍റെ ഒരു തിരുഹൃദയ ഫോട്ടൊയും കറുത്ത വൃത്താകാരമായ പീഠത്തിലുറപ്പിച്ച, ഇരുട്ടിലും തെളിഞ്ഞു കാണുന്ന ഇളം പച്ച വര്‍ണമുള്ള കന്യാമറിയത്തിന്‍റെ ഒരു കൊച്ചു രൂപവുമായിരുന്നു അത്. അമ്മീമ്മയുടെ അടുത്ത സുഹൃത്തായിരുന്ന ഒരു കന്യാസ്ത്രീയമ്മയാണു അതവര്‍ക്ക് സമ്മാനിച്ചത്. ഗുരുവായൂരപ്പനു ഇടുന്ന തുളസിപ്പൂമാലയും പവിഴമല്ലിമാലയുമൊക്കെ അമ്മീമ്മ തിരുഹൃദയത്തിലും കന്യാമറിയത്തിനും ചാര്‍ത്തി, ചന്ദനവും കുങ്കുമവും പൂശി. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ തീറ്റിയവനും ഗണപതിയ്ക്കെന്ന പോലെ അപ്പവും അടയും കൊഴുക്കട്ടയും നിവേദിച്ചു.  ഒരു നാളികേരമുടച്ചാല്‍ പോലും  ഉടനെ ഓം ഭൂര്‍ഭവസ്വ... എന്നാരംഭിച്ച്  പ്രാണായ സ്വാഹാ.. ..ബ്രഹ്മണേ സ്വാഹാ  എന്ന്  നിവേദ്യമന്ത്രം ചൊല്ലി എല്ലാവര്‍ക്കും നിവേദിച്ചു. ഇപ്പോള്‍ പലയിടങ്ങളിലും ധാരാളമായി കാണുന്നതു പോലെ ക് അബയുടെ ചിത്രമോ ഖുര്‍ ആന്‍ സൂക്തങ്ങളുടെ ചിത്രമോ കൈവശമുള്ള ശേഖരത്തിലുണ്ടായിരുന്നെങ്കില്‍ അമ്മീമ്മ തീര്‍ച്ചയായും  ആചരണങ്ങളെല്ലാം  ആ ചിത്രങ്ങള്‍ക്കു മുമ്പിലും ഒരേ മനസ്സോടെ തന്നെ ചെയ്യുമായിരുന്നു. മുതിര്‍ന്നു കഴിഞ്ഞപ്പോള്‍  ഇടതുപക്ഷത്തിന്‍റെ ഇടത്തേ അറ്റത്തു നില്‍ക്കുന്ന അതി വിപ്ലവകാരികളേയും വലിയ കവികളേയും കരുത്തരായ എഴുത്തുകാരേയും അത്യുന്നതരായ  സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തകരേയും കേമപ്പെട്ട പരിസ്ഥിതിവാദികളേയും  തീവ്ര ഫെമിനിസ്റ്റുകളേയും  പരമഭക്തരായ  ഈശ്വര വിശ്വാസികളേയു  മൊക്കെ  ഞാന്‍ പരിചയപ്പെടുകയുണ്ടായെങ്കിലും അമ്മീമ്മയിലുണ്ടായിരുന്നത്രയും ജാതി മത വര്‍ഗ്ഗാതീതമായ  മനുഷ്യസ്നേഹം  അവരിലൊന്നും തന്നെ എനിക്ക്  കാണുവാന്‍  കഴിഞ്ഞില്ല.

തമിഴ് ബ്രാഹ്മണ്യത്തെപ്പറ്റി  ഒരിയ്ക്കലും ഹുങ്കോടെയല്ല അമ്മീമ്മ സംസാരിച്ചത്. അല്‍പം തല കുനിച്ച് ഈ വിദ്യ എനിക്കറിയാതെ പോയതിനു കാരണം എന്‍റെ ഈ തമിഴ്  ബ്രാഹ്മണ വേരുകളാവാം എന്ന മട്ടിലൊരു ക്ഷമാപണത്തോടെ..... അതു പഠിച്ചില്ല, ഒരുപാട്  ജോലിക്കാരുണ്ടായിരുന്ന, വലിയൊരു ഭൂ പ്രഭുവായിരുന്ന സ്വന്തം അപ്പാവിന്‍റെ മഠത്തില്‍ വെച്ച്  അതു പഠിയ്ക്കാന്‍  അവസരം കിട്ടിയില്ല എന്ന മട്ടില്‍......  എന്താണു അമ്മീമ്മ പഠിയ്ക്കാതെ പോയ ആ മഹാവിദ്യകളെന്നല്ലേ?  വെട്ടുകത്തി അല്ലെങ്കില്‍ വാക്കത്തി കൊണ്ട് നാളികേരം പൊതിയ്ക്കാന്‍ അറിയാതിരിക്കല്‍,  മണ്ണു കൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ അറിയാതിരിയ്ക്കല്‍, എംബ്രോയിഡറി  ചെയ്യുന്നതില്‍ താല്‍പര്യമില്ലാതിരിയ്ക്കല്‍, കേക്കും ഐസ്ക്രീമും പോലെയുള്ള പരിഷ്ക്കാരപ്പാചകങ്ങള്‍ ചെയ്യാനുള്ള ക്ഷമ ഇല്ലാതിരിയ്ക്കല്‍.......... അങ്ങനെയൊക്കെയുള്ള,  ചിലപ്പോള്‍ നന്നെ ചെറിയതും  മറ്റു ചിലപ്പോള്‍ വളരെ വലിയതുമാകുന്ന കാര്യങ്ങള്‍. 

ബാക്കിയെല്ലാം പോട്ടേന്ന്  വെയ്ക്കാമായിരുന്നു. എന്നാലും ലക്ഷണമൊത്ത ഒരു തൃക്കാക്കരയപ്പനെ ഉണ്ടാക്കാന്‍ അറിയില്ലെന്ന്  പറഞ്ഞാലെങ്ങനെയാണ് ?. പിന്നെന്തു ഓണമാണ് ?. 

മാവും പിലാവും പറങ്കിമാവും തൈത്തെങ്ങുകളും  നിറഞ്ഞ  വീട്ടിലെ പറമ്പില്‍ സാമാന്യം വലുപ്പമുള്ള  രണ്ട് കല്ലുവെട്ടാങ്കുഴികള്‍ ഉണ്ടായിരുന്നു.അവയിലെ മേല്‍മണ്ണ് അല്‍പം നീക്കിയാല്‍ നല്ല പശിമയുള്ള ചുവന്ന മണ്ണ് കിട്ടിയിരുന്നു.  അതു പാകത്തിനു വെള്ളം ഒഴിച്ച്  കുഴച്ചെടുത്ത് ആകൃതിപ്പെടുത്തിയാല്‍ മതി   നല്ല ഉശിരന്‍  തൃക്കാക്കരയപ്പനായി. എന്തു  പറഞ്ഞിട്ടെന്താ?  അമ്മീമ്മ  ഉണ്ടാക്കുന്ന തൃക്കാക്കരയപ്പന്‍  എപ്പോഴും  ദടപിടാന്ന് മറിഞ്ഞു വീണു പൊട്ടിക്കൊണ്ടിരുന്നു. നിങ്ങളൊരു അമ്മ്യാരല്ലേന്നും? നിങ്ങക്ക്  പൂജിക്കാന്ള്ള വിഗ്രം ഞങ്ങളെങ്ങ്ന്യാ ഇണ്ടാക്കാ? ഞങ്ങള്  പട്ടമ്മാരല്ലല്ലോ. ഞങ്ങ്ക്ക് പാവം കിട്ടും എന്ന് പാറുക്കുട്ടിയും ഗോവിന്നനും ഒറ്റക്കെട്ടായി  അമ്മീമ്മയ്ക്കു വേണ്ടിയുള്ള  തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തെ എല്ലാത്തവണയും ബഹിഷ്ക്കരിച്ചു പോന്നു.  

വാഴക്കുടപ്പനും നെല്‍ക്കതിരും  വിവിധ തരം പച്ചക്കറികളുടെ മിനിയേച്ചര്‍ രൂപങ്ങളും അമ്മിയും ആട്ടുകല്ലുമെല്ലാം തൃക്കാക്കരയപ്പനു അകമ്പടിയായി വെച്ച് കൊയ്ത്തുല്‍സവമായ ഓണം ആഘോഷിക്കുന്നവര്‍ ഞങ്ങളുടെ  പരിസരങ്ങളില്‍  ഉണ്ടായിരുന്നു. അതു പോലെ വേണം നമ്മുടെ  വീട്ടിലുമെന്നും വെറും തൃക്കാക്കരയപ്പന്‍ മാത്രം പോരായെന്നും  ഞാനും അനിയത്തിയും  അമ്മീമ്മയോട്  വാശി പിടിയ്ക്കുമ്പോള്‍  പിന്നെ,  ഇത്രയുമൊക്കെ  ഉണ്ടാക്കുവാന്‍  കഴിവുള്ള, എന്നാല്‍ അമ്മ്യാര്‍ക്ക്  പൂജിക്കാനുള്ള വിഗ്രഹം ഉണ്ടാക്കുന്നതില്‍ പാപം കിട്ടുമെന്ന്  പേടിയില്ലാത്ത  ആരെയെങ്കിലും  കണ്ടു  പിടിച്ചല്ലേ പറ്റൂ അമ്മീമ്മയ്ക്ക് .  

വേണൂന്‍റമ്മയായിരുന്നു  ഇക്കാര്യത്തില്‍ അമ്മീമ്മയുടെ സഹായത്തിനുണ്ടായിരുന്നത്. വേണൂന്‍റമ്മയ്ക്ക് പേരുണ്ടായിരുന്നില്ല.  അവരുടെ മൂത്ത മകനായിരുന്നു വേണു. പിന്നെ മുരളി, ദേവി, സത്യന്‍ ... എന്നാലും വേണൂന്‍റമ്മ എന്നു മാത്രമേ അവരെ ആളുകള്‍ വിളിച്ചിരുന്നുള്ളൂ. മുരളീ,  നിന്‍റമ്മ വീട്ടിലുണ്ടോ എന്ന് ചോദിക്കുന്നതിനു പകരം മുരളീ,  വേണൂന്‍റമ്മ വീട്ടിലുണ്ടോഎന്നു ചോദിക്കുന്ന നാട്ടുകാരോട് മുരളിക്ക് എത്രമാത്രം  ദേഷ്യം വന്നിട്ടുണ്ടാവുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. 

അങ്ങനെ അത്തം പിറന്നാലുടന്‍ വരുന്ന അടുത്ത സ്കൂളവധി ദിവസം രാവിലെ വേണൂന്‍റമ്മ എത്തിച്ചേ രും. കുളിച്ച് കുറിയൊക്കെ ഇട്ട് ഒരു വിശേഷാല്‍ പൂജ ചെയ്യാന്‍ വരുന്ന മാതിരിയാണു  അവരെത്തുക. ആവശ്യമുള്ള  മണ്ണ്  രണ്ട് വലിയ  ഇരുമ്പ് ചട്ടികളില്‍ ഗോവിന്നനോ പാറുക്കുട്ടിയോ എടുത്ത് വെച്ചിട്ടുണ്ടാകും. വേണൂന്‍റമ്മ വിഗ്രഹം  ഉണ്ടാക്കുന്നത് ശരിയല്ലെന്ന് അഭിപ്രായമുണ്ടെങ്കിലും അവര്‍ രണ്ടു പേരും അക്കാര്യത്തെക്കുറിച്ച് മൌനമായിരിക്കാറാണ് പതിവ്. ഒന്നാമത് അമ്മീമ്മയെ വിഷമിപ്പിക്കലാവും അത്. രണ്ടാമത് വേണൂന്‍റമ്മ അങ്ങനെ ഒരു  മോശക്കാരി  പണിക്കാരിയൊ ന്നു മല്ലല്ലോ.   മുപ്പൂവല്‍ നെല്‍പ്പാടങ്ങളും നല്ല കറവയുള്ള നാലഞ്ച് എരുമകളും  മൂന്നാലു പോത്തുകളും ഒക്കെ സ്വന്തമായിട്ടുള്ള പണക്കാരിയല്ലേ? സ്ഥാനികളെയും കാശുകാരെയും വെറുപ്പിക്കാന്‍ പാടില്ലെന്ന് ഗോവിന്നനും  പാറുക്കുട്ടിക്കും അറിഞ്ഞു കൂടെ? മടിശ്ശീലയ്ക്ക് കനമുള്ളവരല്ലേ എന്നും ലോകം നടത്തുക? അവരുണ്ടാക്കുന്നതല്ലേ സകല നിയമങ്ങളും  ആചാരങ്ങളും?
 
ഇരുമ്പ് ചട്ടികളിലെ മണ്ണില്‍ പാകത്തിനു വെള്ളമൊഴിച്ച് കുഴച്ച് അസാധാരണമായ ശില്‍പ ഭംഗിയോടെ നല്ല ഒന്നാന്തരം തൃക്കാക്കരയപ്പന്മാര്‍  പല വലിപ്പങ്ങളില്‍  വേണൂന്‍റമ്മയുടെ  കൈകളിലൂടെ രൂപപ്പെട്ടു  വരുന്നതു നോക്കി  ഞാനും അനിയത്തിയും അതിശയിക്കും.  പിന്നെ വാഴക്കുടപ്പന്‍, ചക്ക, മാങ്ങ,  പലതരം പച്ചക്കറികള്‍, അമ്മിയും കുഴവിയും, ആട്ടുകല്ല്, ഉരല്‍ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ എന്നു വേണ്ട ഓണം കഴിഞ്ഞാലും ഞങ്ങള്‍ ഇരുവര്‍ക്കും  കുറെ ദിവസം കളിക്കാനുതകുന്ന കളിക്കോപ്പുകളായി ഇത്തരം എല്ലാ കൊച്ചുസ്സാധനങ്ങളും  വേണൂന്‍റമ്മ ഉണ്ടാക്കിത്തരും . ആഹ്ലാദം ഓണവെയിലായി തുളുമ്പുന്ന അസാധാരണ ദിവസമായിരിക്കും എനിക്കും അനിയത്തിക്കും അത്. ഓണത്തിനു കിട്ടുന്ന പുതിയ ഉടുപ്പിന്‍റെ സുഗന്ധത്തേക്കാള്‍, കായുപ്പേരിയുടേയും  ശര്‍ക്കരപുരട്ടിയുടേയും കൊതി മണത്തേക്കാള്‍,  ആ കുഴച്ചു വെച്ച മണ്ണിന്‍റെ ഗന്ധം ഞങ്ങളെ  മത്തു പിടിപ്പിച്ചിരുന്നു. എല്ലാമറിയുന്ന അമ്മീമ്മയ്ക്കാവാത്ത ഒരു  പ്രധാനപ്പെട്ട കാര്യമാണല്ലോ   മണ്ണില്‍ ഒളിഞ്ഞു കിടക്കുന്നതെന്നൊരു തോന്നലും  തൃക്കാക്കരയപ്പനു വേണ്ടി  കുഴച്ച മണ്ണിനെ ഞങ്ങളുടെ ആരാധനാപാത്രമാക്കിത്തീര്‍ക്കുന്നതില്‍  വലിയ പങ്കു  വഹിച്ചു.   

ഉണ്ടാക്കിയതെല്ലാം  വേണൂന്‍റമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍  ഇത്തിരിയൊന്നു നീരു വലിഞ്ഞ  ശേഷം കാവി നിറം കലക്കി പൂശണം.   ആദ്യ തവണ അവര്‍ തന്നെ പൂശുമായിരുന്നു.  രണ്ടാമത്തെ തവണ അമ്മീമ്മയായിരുന്നു അതു ചെയ്യാറുള്ളത്.  രണ്ടു തവണ കളര്‍  പൂശി മാവിന്‍ ചുവട്ടിലെ തണലിലിരുന്നുണങ്ങിക്കഴിയുമ്പോള്‍ ആ തൃക്കാക്കരയപ്പന്‍ ഇപ്പോള്‍ അനുഗ്രഹം ചൊരിയുമെന്ന മട്ടില്‍ പ്രസാദവാനായിത്തീരും........ സുന്ദരനായിത്തീരും. തിരുവോണ ദിവസം അരിമാവിന്‍റെ കോലമണിഞ്ഞാല്‍ നമ്മെ നോക്കി  പൊട്ടിച്ചിരിക്കുന്നതായി തോന്നും.

വേണൂന്‍റമ്മയുടെ  വീട്ടില്‍ നിന്നാണ് അമ്മീമ്മ നെല്ലു വാങ്ങിയിരുന്നത്. അവരുടെ  വീട്ടിലെ അതിവിശാലമായ മുറ്റമാകെ ചാണകം മെഴുകി വലിയ  വലിയ കതിര്‍ക്കറ്റകള്‍ കൊയ്തു കൂട്ടിവെച്ചിട്ടുണ്ടാവും.  ആ മുറ്റത്ത്  നിന്നാണ്  പലതരം നാടന്‍ പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുള്ളത്.   കറ്റ മെതിക്കുന്ന പെണ്ണുങ്ങളുടെ വീട്ടുവിശേഷങ്ങള്‍ കേട്ടുകൊണ്ട് ഞാനും അനിയത്തിയും ദേവിയ്ക്കൊപ്പം ആ മുറ്റത്തിരിയ്ക്കാറുണ്ടായിരുന്നു. മൂര്‍ച്ചയുള്ള കൊയ്ത്തരിവാള്‍ കൊണ്ട്  പുറം ചൊറിയുന്ന ആ സ്ത്രീകളുടെ ധൈര്യം ഞങ്ങളെ  അമ്പരപ്പിക്കാറുണ്ടായിരുന്നു.    വലിയ കുട്ടയില്‍ നെല്ലെടുത്ത്  താഴെയ്ക്ക്  താളത്തില്‍ ചൊരിയുകയും ഒരു മുറം കൊണ്ട് വീശി അതിലെ പതിരു  കളയുകയും ചെയ്യാന്‍  ഞങ്ങള്‍ ആഗ്രഹിച്ചു.   വൈക്കോല്‍ കൊണ്ട് തുറുവുണ്ടാക്കുന്ന അതിശയ വിദ്യയും പഠിക്കാന്‍ മോഹമുണ്ടായിരുന്നു . അമ്മാതിരി  വിവിധ തരം ജോലികള്‍ ചെയ്തിരുന്ന സ്ത്രീകളുടെ കൈകളില്‍ പല വര്‍ണങ്ങളിലുള്ള  കുപ്പി വളകള്‍ ഇട്ടുകൊടുക്കാനായി തമിഴ്  നാട്ടുകാരായ വള ചെട്ടികളും ഓണക്കാലത്ത് ആ വീട്ടുപടിയ്ക്കല്‍  വരാറുണ്ടായിരുന്നു.

കാലം എത്ര വേഗമാണ്  കടന്നു പോയത്!

വേണൂന്‍റമ്മയുടെ വീട്ടില്‍ വിശാലമായ മുറ്റത്ത്  ഇപ്പോള്‍ ഒരു കറ്റയും മെതിക്കാനില്ല.  തൊഴുത്തില്‍ എരുമയോ പോത്തോ ഇല്ല.   വിറയ്ക്കുന്ന വിരലുകളും മങ്ങിപ്പോയ  ഓര്‍മ്മകളുമായി വേണൂന്‍റമ്മ  ചിലപ്പോഴൊക്കെ ആ വരാന്തയില്‍ വന്നിരിക്കും,  ശൂന്യമായ ഒരു നോട്ടത്തോടെ
വേണുവും  മുരളിയും സത്യനുമൊന്നും കര്‍ഷകരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ മക്കള്‍ക്കൊപ്പം അമേരിക്കയില്‍ അല്ലെങ്കില്‍ ഗള്‍ഫില്‍ ഓണമാഘോഷിക്കാനാണ് അവര്‍ക്കിഷ്ടം.  നഷ്ടത്തിലാവുന്ന കൃഷി ചെയ്ത് അവര്‍ ബുദ്ധിമുട്ടി ജീവിയ്ക്കണമെന്ന് ആര്‍ക്കാണു നിര്‍ബന്ധിയ്ക്കാന്‍ കഴിയുക?  അവര്‍  പാടങ്ങള്‍   ഇഷ്ടിക കളങ്ങളാക്കി മാറ്റുകയോ പിന്നീട് നികത്തി ഹൌസ് പ്ലോട്ടുകളായി വില്‍ക്കുകയോ ചെയ്യട്ടെ.. .. അമേരിക്കയിലോ ആസ്ട്രേലിയയിലോ ഗള്‍ഫിലോ ഓണമുണ്ണട്ടെ. . ഒരു കാശിത്തുമ്പച്ചെടി പോലും നട്ടു വളര്‍ത്താനാവാത്തവര്‍ക്ക് മറ്റുള്ളവര്‍ നെ ല്ലുണ്ടാക്കണമെന്ന് പറയാന്‍ കഴിയുമോ?  

പണ്ട്  ചവുട്ടിത്താഴ്ത്തിയ മഹാബലി  ഭക്ഷണമുണ്ടാക്കാനാവാത്തവരുടെ ഈ  നാട്ടില്‍, എന്നേയ്ക്കുമായി താഴ്ന്നു പോയെന്ന്  ഇപ്പോള്‍ വാമനന് മനസ്സിലാകുന്നു.  മഹാബലി ഇല്ലെങ്കില്‍ പിന്നെ വാമനന്‍....ആരെ എങ്ങോട്ട് ചവുട്ടിത്താഴ്ത്താനാണ്? കള്ളവും ചതിയും  എള്ളോളം പൊളി വചനവുമില്ലാത്ത  ഒരു ലോകം ഇല്ലെങ്കില്‍  പിന്നെ ഏത്  ഇന്ദ്രനാണ് അസൂയയുണ്ടാവേണ്ടത്? അളക്കാന്‍ ഒരു മണി  നെല്ലു  പോലും ഇല്ലെങ്കില്‍ പിന്നെ കള്ളപ്പറയും ചെറു നാഴിയുമെന്തിനാണ് ?   
കൈ വിറയ്ക്കുന്ന,  ഓര്‍മ്മ പതറിയ  വേണൂന്‍റമ്മയ്ക്ക് തൃക്കാക്കരയപ്പനെയുണ്ടാക്കാന്‍ വയ്യല്ലോ.

12 comments:

  1. നാട്ടുപച്ചയില്‍ വായിച്ചിരുന്നു.
    ഓര്‍മകളിലൂടെ ഇങ്ങെത്തുമ്പോള്‍ എതിര്‍ദിശയിലേക്ക്....
    സുന്ദരമായ എഴുത്ത്‌.

    ReplyDelete
  2. ഇത് ഒരു സാമുഹ്യ സേവനം തന്നെ. നന്മകള്‍ വിരിയിക്കാന്‍ ഉള്ള സേവനം. ആശംസകള്‍ നേരുന്നു.

    ReplyDelete
  3. എച്ച്മുകുട്ടീ അമ്മീമ്മയെപോലെ ജാതിമതവര്‍ഗാതീതമായ മനുഷ്യസ്നേഹം ഉള്ളവര്‍ ഇന്ന് കുറവാണ്.
    പുറത്തെ അഭിനയം മാത്രമേ ഉള്ളു. അവസാനവരികളില്‍ പറഞ്ഞപോലെ മഹാബലി ഇല്ലെങ്കില്‍ പിന്നെ വാമനന്‍ ആരെ ചവിട്ടി താഴ്ത്തും? വളരെ ലളിതമായി പ്രസക്തമായ കാര്യം പറഞ്ഞു.

    ‘മുരളീ, നിന്‍റമ്മ വീട്ടിലുണ്ടോ’ എന്ന് ചോദിക്കുന്നതിനു പകരം ‘മുരളീ, വേണൂന്‍റമ്മ വീട്ടിലുണ്ടോ’എന്നു ചോദിക്കുന്ന നാട്ടുകാരോട് മുരളിക്ക് എത്രമാത്രം ദേഷ്യം വന്നിട്ടുണ്ടാവുമെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്." അത് കലക്കി.

    ReplyDelete
    Replies
    1. സുകുവേച്ചിയുടെ അഭിപ്രായത്തിന്റെ ചുവടെ, ഈയുള്ളവന്റെ കയ്യൊപ്പ് കൂടെ..

      Delete
  4. നല്ല വായനാസുഖമുള്ള ഒരു കഥ
    ആശംസകള്‍

    ReplyDelete
  5. ‘വേണൂന്‍റമ്മയുടെ വീട്ടില്‍ മാത്രമല്ല ...
    ഇന്ന് പല വീടുകളുടെയും മുറ്റത്ത് ഇപ്പോള്‍ ഒരു കറ്റയും മെതിക്കാനില്ല...
    തൊഴുത്തില്‍ എരുമയോ പോത്തോ ഇല്ല.

    ഇന്ന് മിക്കവരും കര്‍ഷകരായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവരുടെ മക്കള്‍ക്കൊപ്പം അമേരിക്കയില്‍ അല്ലെങ്കില്‍ ഗള്‍ഫില്‍ ഓണമാഘോഷിക്കാനാണ് അവര്‍ക്കിഷ്ടം. നഷ്ടത്തിലാവുന്ന കൃഷി ചെയ്ത് അവര്‍ ബുദ്ധിമുട്ടി ജീവിയ്ക്കണമെന്ന് ആര്‍ക്കാണു നിര്‍ബന്ധിയ്ക്കാന്‍ കഴിയുക? അവര്‍ പാടങ്ങള്‍ ഇഷ്ടിക കളങ്ങളാക്കി മാറ്റുകയോ പിന്നീട് നികത്തി ഹൌസ് പ്ലോട്ടുകളായി വില്‍ക്കുകയോ ചെയ്യട്ടെ.. .. അമേരിക്കയിലോ ആസ്ട്രേലിയയിലോ ഗള്‍ഫിലോ ഓണമുണ്ണട്ടെ. . ഒരു കാശിത്തുമ്പച്ചെടി പോലും നട്ടു വളര്‍ത്താനാവാത്തവര്‍ക്ക് മറ്റുള്ളവര്‍ നെ ല്ലുണ്ടാക്കണമെന്ന് പറയാന്‍ കഴിയുമോ? ‘


    വളരെ പ്രസക്തമായ സത്യങ്ങളാണിവ...
    നമ്മളെ സ്വയം കുത്തി നോനിക്കുന്നവ കേട്ടോ എച്ച്മു

    ReplyDelete
  6. മലയാള സംസ്കാരം തന്നെ അന്യപ്പെട്ടു കൊണ്ടിരിക്കുകയല്ലേ...നല്ല ലളിത സുന്ദരമായ എഴുത്ത്..... ആശംസകള്‍

    ReplyDelete
  7. നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍

    ReplyDelete
  8. വളരെ നല്ല പോസ്റ്റ്‌ .. എഴുത്ത് തുടരുക . . എന്റെ ബ്ലോഗ്‌ ഒന്ന് വിസിറ്റ് ചെയ്യ്തു കമന്റ്‌ രേഖപെടുത്തു
    ജാലകം - the open window behind you

    ReplyDelete
  9. നന്നായി ........... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.......

    ReplyDelete
  10. പഴമയുടെ തനിമയുള്ള എഴുത്ത്. വിഭാഗീയതയുടെ അസഹിഷ്ണുതയില്‍ നിന്നും തീര്‍ച്ചയായും അകന്നു നില്‍ക്കണം.

    ReplyDelete