Tuesday, June 25, 2013

തായ് മാനവര്‍...


അമ്മീമ്മയുടെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു സാക്ഷാല്‍ പരമശിവനും  ശ്രീ ഗുരുവാ യൂരപ്പനും. ഞാനും അനിയത്തിയും അമ്മീമ്മയും  പാറുക്കുട്ടിയും കൂടി  താമസിച്ചിരുന്ന ആ കൊച്ചു  വീട്ടില്‍  ഈ രണ്ടു സുഹൃത്തുക്കളും കൂടി സ്ഥിരം താമസമുണ്ടായിരുന്നു.  

വീട്ടില്‍ രാവിലെ വരുന്ന പാല് കാച്ചിക്കഴിഞ്ഞാല്‍  ഇവര്‍ രണ്ടു പേര്‍ക്കും ആദ്യം കൊടുക്കും.  എന്നിട്ടാണ് അത്  ഡിഗിരിക്കാപ്പിയുണ്ടാക്കാന്‍ ഉപയോഗിക്കുക.  പുതിയ നാളികേരമുടയ്ക്കുമ്പോഴും കുത്തരിച്ചോറ് വെന്തു മലരുമ്പോഴും  പരിപ്പു  ചേര്‍ത്ത കൂട്ടാനുണ്ടാക്കുമ്പോഴും  ഇവര്‍  ആദ്യം കഴിക്കും. മുറുക്കും പൊക്കവടയും തേന്‍ കുഴലും  നെയ്യപ്പവും ഒക്കെയുണ്ടാക്കുമ്പോള്‍ മാത്രമാണ് ഗണപതിക്ക്  ആദ്യം  കഴിക്കുവാന്‍ കിട്ടുന്നത് .  എല്ലാ ദിവസവും ഈ  സുഹൃത്തുക്കള്‍ക്ക് നേദിക്കാതെ അമ്മീമ്മ  ഒരു പാചകവും ചെയ്തിരുന്നില്ല. അതുകൊണ്ട്  പാചകം ചെയ്യുന്നതിനിടയ്ക്ക് ഉപ്പു നോക്കുക, സ്വാദു നോക്കുക തുടങ്ങിയ നാലാം കിട ഏര്‍പ്പാടുകള്‍ വീട്ടില്‍ അനുവദിച്ചിരുന്നില്ല. മണത്തു നോക്കി ഉപ്പും പുളിയും മറ്റും അറിയണമെന്നായിരുന്നു ചട്ടം. നമ്മള്‍ സ്വാദു നോക്കി എച്ചിലാക്കിയതല്ലല്ലോ ഗുരുവായൂരപ്പനും  പരമശിവനും മറ്റും നല്‍കേണ്ടത്. 

ഇരുട്ടുള്ള മുറിയിലേക്ക് പോകാന്‍ പേടിക്കണ്ടതില്ലെന്ന് അമ്മീമ്മ ധൈര്യപ്പെടുത്തിയിരുന്നത്  സ്വാമി (ദൈവം) വീട്ടിലിരിക്കുന്നതുകൊണ്ടാണ്. ശരിയല്ലേ? ഗുരുവായൂരപ്പനും പരമശിവനുമുള്ള സ്ഥലത്ത് എന്തെങ്കിലും ഭയപ്പെടാനുണ്ടോ? പിന്നെ  ഒരു കുഴപ്പമുള്ളത്  ചീത്തവാക്കുകള്‍ പറയുക, കളവ് പറയുക, മറ്റുള്ളവരെ ദ്രോഹിക്കാനുള്ള വല്ല പരിപാടിയും ചര്‍ച്ച ചെയ്യുക ഇതൊന്നും ആ വീട്ടില്‍ നടപ്പില്ല. അമ്മീമ്മയുടെ സുഹൃത്തുക്കള്‍ ഇതെല്ലാം കേള്‍ക്കുകയും സകല കള്ളത്തരങ്ങളേയും തകര്‍ത്തു തരിപ്പണമാക്കിക്കളയുകയും ചെയ്യും. 

പെണ്ണുങ്ങള്‍ക്ക്  മാസക്കുളിയുണ്ടായാല്‍  അതു  കഴിഞ്ഞ് കുളിച്ച്  ഏഴു  നാള്‍ക്ക് ശേഷം മാത്രമേ  ശിവന്‍റെ അമ്പലത്തില്‍ കടക്കാവൂ എന്നാണ് ചട്ടം. അതു പോലെ ശിവന്‍റെ അമ്പലത്തില്‍ നിന്ന് ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോള്‍ കാല്‍ മടമ്പ് കൂടി തട്ടിക്കുടയണമെന്നാണ്. അവിടത്തെ മണല്‍ത്തരി പോലും വീട്ടിലേക്ക് കൊണ്ടു വരാന്‍ പാടില്ലെന്നും അതും ശിവന്‍റെ സ്വത്താണെന്നും  ശിവന്‍റെ സ്വത്തെടുത്താല്‍ തറവാട് കുളമായിപ്പോകുമെന്നും മറ്റും  പൊതുവേ വിശ്വസിക്കപ്പെട്ടിരുന്നു. ഗുരുവായൂരപ്പന്  കുറച്ചു കൂടി അയവുണ്ടായിരുന്നു.  മാസക്കുളിയുടെ അഞ്ചാം നാള്‍ മുതല്‍ അമ്പലത്തില്‍  പോകാമെന്നും ചന്ദനവും പ്രസാദവുമെല്ലാം വീട്ടില്‍ കൊണ്ടു വരാമെന്നുമായിരുന്നു പറഞ്ഞു കേട്ടിരുന്നത്.  
     
അമ്മീമ്മ  ഇതൊന്നും വിശ്വസിച്ചിരുന്നില്ല.

മാസക്കുളി ശിവന് ഒരു പ്രശ്നമേ ആയിരിക്കില്ലെന്ന് അവര്‍ പറഞ്ഞു. ചുടലച്ചാരവും പൂശി  ചോരയിറ്റുന്ന ആനത്തോലുമുടുത്ത് പാമ്പിനേയും കഴുത്തിലിട്ട് ഗംഗാദേവിയെ ജടയ്ക്കുള്ളില്‍ ഇരുത്തുന്നയാള്‍ക്ക് മാസക്കുളി പോലെയുള്ള  അതീവ സാധാരണമായ ശാരീരികകാര്യങ്ങളൊക്കെ ഒരു വിഷയമാകുന്നതെങ്ങനെയാണ്? അതൊക്കെ പെണ്ണുങ്ങള്‍ അതെടുക്കരുത്, ഇതെടുക്കരുത്, അങ്ങോട്ട്  പോകരുത് എന്നൊക്കെ പറയാനും  സ്ത്രീകളെ മാസക്കുളിയിലും പ്രസവത്തിലും അങ്ങനെ ശരീരം എന്ന തടവില്‍ പൂട്ടിയിടാനും മാത്രമായി കണ്ടുപിടിക്കപ്പെട്ട  വരട്ട് ന്യായങ്ങളാണെന്ന് അവര്‍ എപ്പോഴും പറഞ്ഞിരുന്നു.

 ശിവന്‍റെ താടിയില്ലാത്ത പടം  പൂര്‍ണതയില്ലാത്ത പടമാണെന്നും  അവര്‍ വിമര്‍ശിക്കാറുണ്ടായിരുന്നു . ലോജിക്കനുസരിച്ച്  ശിവന് നല്ല ഉശിരന്‍ താടി വേണമെന്നായിരുന്നു അമ്മീമ്മയുടെ നിലപാട്. കാരണം ശിവന്‍റെ  ബാക്കി മേക്കപ്പ്  നോക്കിയാല്‍ ഒട്ടും  ഡ്രസ്സ്  കോണ്‍ഷ്യസ് അല്ലാത്ത  അദ്ദേഹം  താടിയും മീശയും മാത്രം സെവന്‍ ഒ ക്ലോക് ബ്ലേഡിന്‍റെ പരസ്യത്തിലെന്ന പോലെ മിനുക്കി വടിക്കേണ്ട എന്തു കാര്യമാണുള്ളത്?
 
ലോകം മുഴുവന്‍ സ്വത്തായവന് അമ്പലത്തിലെ പൂജാരി തരുന്ന ഭസ്മത്തിന്‍റെയും കാല്‍ മടമ്പില്‍ പറ്റുന്ന  മണല്‍ത്തരിയുടെയും ലൊട്ടുലൊടുക്കു  കണക്കൊന്നും ആവശ്യമില്ലെന്നും അതൊക്കെ വെറും കാട്ടിക്കൂട്ടലുകളാണെന്നും  ശിവനെ അമ്പലത്തിന്‍റെ നാലതിരുകള്‍ക്കുള്ളില്‍ ഒതുക്കുന്ന തന്ത്രമാണ് അതെന്നും അമ്മീമ്മ വാദിച്ചിരുന്നു.  മനുഷ്യരുടെ അല്‍പത്തരങ്ങളും കള്ളക്കണക്കുകളും പൊട്ടത്തരങ്ങളും അസൂയയും കുശുമ്പും ശിവനിലും  ഗുരുവായൂരപ്പനിലും  അടിച്ചേല്‍പിക്കലാണ് ഏറിയ കൂറും ഭക്തി എന്നും ആചാരം എന്നും  പറഞ്ഞ് കാണിച്ചു കൂട്ടുന്നതെന്ന് അവര്‍  പറയാറൂണ്ടായിരുന്നു. അമ്മീമ്മയുടെ അഭിപ്രായത്തില്‍  ദൈവം  തൂണിലും തുരുമ്പിലും ഉണ്ട്.  പുല്ലിലും പുഴുവിലും ഉണ്ട്. അതുകൊണ്ട്  എല്ലാറ്റിനോടും എല്ലാവരോടും തികഞ്ഞ സ്നേഹാദരങ്ങളോടെ  ബഹുമാനത്തോടെ പെരുമാറണം. 

എന്നാലും മാസക്കുളി  വീട്ടില്‍ ഇടയ്ക്കിടെ  ഒരു  ചര്‍ച്ചാ വിഷയമാകാറുണ്ടായിരുന്നു. അതിനു കാരണം അയല്‍പ്പക്കത്തെ അനന്തലക്ഷ്മി മാമിയും തങ്കം മാമിയും  മറ്റുമായിരുന്നു. അവര്‍ ഇടയ്ക്കൊക്കെ ഞങ്ങള്‍ കുട്ടികളോട് ചോദിക്കുമായിരുന്നു.

എന്നടീ, ഒങ്കാത്തിലെ ച്ചുത്തമൊന്നും  പാക്കറതില്ലിയോ ? ( നിങ്ങളുടെ വീട്ടില്‍ അയിത്തവും ശുദ്ധവുമൊന്നും  നോക്കാറില്ലേ ) 

അത്തരമൊരു ദിവസമാണ് തായ് മാനവരെപ്പറ്റി  അമ്മീമ്മ  പറഞ്ഞു തന്നത്.

കാവേരി  നദിക്കരയില്‍  വിധവയായ  ഒരു  അമ്മയും  മകളും ജീവിച്ചിരുന്നുവത്രേ. അത്ര  പണമൊന്നും ഇല്ലാത്ത  സാധാരണമായ ഒരു കുടുംബം. അദ്ധ്വാനിച്ച്  നിത്യവൃത്തി കഴിച്ചിരുന്ന  അമ്മ പരമശിവന്‍റെ വലിയ ഭക്തയായിരുന്നു. എന്നുവെച്ച്  എപ്പോഴും ശിവ ശിവ  എന്നും  പറഞ്ഞ് വെറുതേ ഇരിക്കുകയൊന്നുമായിരുന്നില്ല അവര്‍. പുല്ലിലും പുഴുവിലും തൂണിലും തുരുമ്പിലും പരമശിവനെ ദര്‍ശിച്ചിരുന്നു എന്നു  മാത്രം. 

മകള്‍ക്ക് വിവാഹപ്രായമായപ്പോള്‍ അമ്മ മകളെ കാവേരി നദിക്കക്കരെയുള്ള ഗ്രാമത്തിലെ  അധ്വാനിയായ  ഒരു ചെറുപ്പക്കാരന് വിവാഹം കഴിച്ചു കൊടുത്തു. അവള്‍ യഥാകാലം ഗര്‍ഭിണിയാവുകയും സന്തോഷ വര്‍ത്തമാനം   അറിഞ്ഞപ്പോള്‍  പ്രസവമെടുക്കാനും മറ്റു ശുശ്രൂഷകള്‍ക്കുമായി  എത്തിക്കൊള്ളാമെന്ന് അമ്മ  മകളെ സമാധാനിപ്പിക്കുകയും ചെയ്തു. പ്രസവം അടുക്കാറായപ്പോഴാണ് ഭര്‍ത്താവിന് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടി വന്നത്. എന്തായാലും  ഭാര്യയുടെ അമ്മ ഉടനെ എത്തിച്ചേരുമെന്നുള്ള ഉറപ്പില്‍  അയാള്‍  പോവുകയായിരുന്നു. അമ്മ  വരുമ്പോഴാകട്ടെ കാവേരി  നദിയില്‍ അതി  ഭയങ്കരമായ വെള്ളപ്പൊക്കമുണ്ടായി. പരമശിവനെ വിളിച്ച് പ്രാര്‍ഥിക്കുകയല്ലാതെ അവര്‍ക്ക് ഒരു വഴിയുമുണ്ടായിരുന്നില്ല. 

പ്രസവ വേദനകൊണ്ട് പുളയുകയായിരുന്ന മകളുടെ മുന്‍പില്‍ അമ്മയുടെ വേഷത്തില്‍ സാക്ഷാല്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട്  പിള്ള വാങ്ങുകയും പൊക്കിള്‍ കൊടി മുറിക്കുകയും  കുഞ്ഞിനെ കുളിപ്പിച്ച് പോറ്റിക്കിടത്തുകയും അങ്ങനെ അമ്മ മകള്‍ക്ക്  ചെയ്യുന്ന എല്ലാ പ്രസവ ശുശ്രൂഷകളും വിധിയാംവണ്ണം നിറവേറ്റുകയും ചെയ്തു.

കാവേരി നദിയില്‍ വെള്ളമിറങ്ങിയതിനു ശേഷം  അമ്മ വന്നു ചേര്‍ന്നപ്പോഴാണ് കുഞ്ഞിന്‍റെ  അപ്പിത്തുണിയും  തന്‍റെ രക്തത്തുണിയും  എല്ലാം തിരുമ്മി , വീട്ടു പണികള്‍ എല്ലാം നോക്കി പാചകം ചെയ്ത് പൂര്‍ണ ശുശ്രൂഷകളും ചെയ്ത് ഒപ്പമുണ്ടായത് തായ്മാനവര്‍ എന്ന  അമ്മയായ ദൈവം ആണെന്ന് മകള്‍ അറിയുന്നത്.

കഥ ഉപസംഹരിച്ചിട്ട് അമ്മീമ്മ പറഞ്ഞു. ഇത്രയും ഒക്കെ ചെയ്യാന്‍ മനസ്സുള്ള പരമശിവന് മാസക്കുളി ഒരു വിഷയമാകാന്‍  യാതൊരു  വഴിയുമില്ല. ആ  വാദത്തില്‍ ഒരു ലോജിക്കുമില്ല.
 
ഉത്തരാഖണ്ഡിലെ  പ്രളയ ദുരിതത്തിന്‍റെ ഈ  കഷ്ടകാലത്ത് അമ്മീമ്മയേയും തായ് മാനവരേയും  ഓര്‍ത്തുപോവുകയായിരുന്നു  ഞാന്‍.. 

നമ്മള്‍  വേനലില്‍ വറ്റിപ്പോകുന്ന  പല അരുവികളേയും മറന്ന് അവയുടെ സ്ഥലം കൈയേറി റിസോര്‍ട്ടുകള്‍ ഉണ്ടാക്കി.. ഗഡ് വാള്‍  മല നിരകളുടെ പാരിസ്ഥിതിക ദൌര്‍ബല്യം  കാണാതെ  ആകാവുന്നത്ര നിര്‍മ്മിതികള്‍ അവിടെ ചെയ്തു. നമ്മള്‍  തല തിരിഞ്ഞ് വികസിക്കുകയായിരുന്നു.. അമ്മീമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍  യതൊരു ചൊല്ലുവിളിയുമില്ലാത്ത കുട്ടികളെ തായ് മാനവര്‍ക്ക് പോലും സഹായിക്കാന്‍ കഴിയില്ല...

എന്നാലും ഈ ദുരിതത്തിനിടയിലും അവിടെ  സ്ത്രീകളെ ബലാല്‍ക്കാരം ചെയ്ത് കൊന്നതായി റിപ്പോര്‍ട്ടുകള്‍  വരുന്നുണ്ട്... 

ബോലെ ബം ബം... 

തായ് മാനവരാവാന്‍ പോലും  മനസ്സുള്ള കേദാരനാഥന്‍ മൌനിയായി, നിശ്ചലനായി മാറിയിരിക്കുന്നു.  

‍‍‍‍‍‍‍‍‍‍‍‍‍‍‍‍-----------------------------------------------------------------------------
ട്രിച്ചി എന്ന തൃശ്ശിനാപ്പളളിയിലാണ് തായ്മാനവരുടെ ക്ഷേത്രം. റോക് ഫോര്‍ട്ടിലെ ഉച്ചിപ്പിള്ളൈയാര്‍   കോവിലിലേക്ക് പോകുന്ന വഴിയില്‍...മൂന്നാം നൂറ്റാണ്ടില്‍ പല്ലവന്മാര്‍ പണിത ക്ഷേത്രമാണത്രേ ഇത്. ആദ്യം ഇതൊരു ജൈന ക്ഷേത്രമായിരുന്നുവന്നും അതിടിച്ച് കളഞ്ഞ്  മഹേന്ദ്ര വര്‍മ്മന്‍ എന്ന പല്ലവ രാജാവു  ശിവക്ഷേത്രം പണിയുകയായിരുന്നുവെന്നും പറയുന്നു. 

എന്തായാലും  തമിഴത്തി സ്ത്രീകള്‍ സുഖപ്രസവത്തിനായി തായ്മാനവരെ പ്രാര്‍ഥിക്കുന്നു. പ്രസവത്തില്‍ പിള്ളവാങ്ങുന്നത് തായ്മാനവര്‍ ആയിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഈ ശ്വരന്‍റെ കൈയിലേക്ക് പിറന്നു വീഴുന്നത്  പരമഭാഗ്യമല്ലേ...

തിരുജ്ഞാന സമ്പാദനര്‍, മാണിക്യ വാസഗര്‍, തിരുനാവുക്കരശര്‍, തായ് മാനവര്‍ എന്നീ ശൈവ സന്യാസിമാര്‍  തായ് മാനവരെ വാഴ്ത്തി അനവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.