Tuesday, July 9, 2013

എന്‍റെ പാചക പരീക്ഷണങ്ങള്‍


(26 06 2012 ന് ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്തത്.) 

വായിക്കുമ്പോള്‍ ഒരു  ഘനമൊക്കെ ഇല്ലേ?  ഗാന്ധിജിയെ  ഓര്‍മ്മ വരുന്നില്ലേ....

അപ്പോള്‍  പാചകം  പകുതി  വിജയിച്ചു. 

വളരെ ചെറുപ്പത്തില്‍ അതായത് ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ ഉഷാറായി പഠിത്തമൊക്കെ തുടങ്ങുന്ന  പ്രായത്തില്‍  അടുക്കളയിലെ അതി വേഗ  പാചകം,  സ്വീകരണ മുറി ചെലവ് കുറച്ച്  എങ്ങനെ ഒരുക്കാം എന്നൊക്കെ പരീക്ഷിച്ചു നിരന്തരം  തോല്‍ക്കാന്‍ നിരബന്ധിക്കപ്പെട്ട ഒരു  ഹതഭാഗ്യയാണ് ഞാന്‍... ( ഈ വരി വായിക്കുമ്പോള്‍ ഒരു ഇഫക്റ്റിനു പശ്ചാത്തലത്തില്‍ ഒരു ശോക ഗാനം  മൂളണം കേട്ടോ. ഏതു ഭാഷയായാലും വേണ്ടില്ല.... ശോകം,  പശി , രോഗം, വേദന ഇതൊക്കെ  ലോകം മുഴുവന്‍ ഒരു  പോലെയാകുന്നു. ജാതി, മതം, രാജ്യം, ആണ്, പെണ്ണ്   അതു പോലെയുള്ള വേര്‍ തിരിവുകള്‍  ഒന്നും  ഇല്ലാത്ത സമത്വ സുന്ദരമായ  ഒരു ഏര്‍പ്പാടാകുന്നു.  )

ഞാന്‍  ഒരു ഹതഭാഗ്യയാകാന്‍ ഒരുപാട്  കാരണങ്ങള്‍ ഉണ്ടായിരുന്നു. അതിലൊരു പ്രധാനപ്പെട്ട കാരണം.... ഇതാണെന്ന് പലരും പറയാറുണ്ട്... എനിക്കത്രയ്ക്കങ്ങ് വിശ്വാസം പോരാ.

എന്‍റെ പ്രിയതമന്‍  വലിയ  പഠിത്തവും  ചാക്കുകണക്കിനു അറിവുമൊക്കെ  ഉണ്ടെങ്കിലും  നമ്മുടെ  പിന്‍തിരിപ്പന്‍ മൂരാച്ചി പരട്ട പളുങ്കൂസന്‍ ഗവണ്‍മെന്‍റ് ഉദ്യോഗത്തിനൊന്നും  പോകാന്‍ കൂട്ടാക്കാത്ത സ്വന്തം  സ്വന്തം മാത്രം കഴിവില്‍  നയിച്ചു തിന്നുമെന്ന് കരിമ്പാറത്തീരുമാനം  എടുത്തിട്ടുള്ള ഒരു ആദര്‍ശ ഘടാഘടിയന്‍ ആയിരുന്നു. എന്നാല്‍  നമ്മുടെ  സമൂഹത്തിനു ഇക്കാര്യം വേണ്ട രീതിയില്‍ മനസ്സിലാക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ട്  ആദര്‍ശങ്ങളൂടെ  ഏറ്റവും  പ്രസക്തമായ ഭാഗം എന്തും പൂര്‍ണമായും  ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര  വര്‍ദ്ധിപ്പിക്കുക എന്നതാക്കി ഞങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കണമായിരുന്നു. 

ഉദാഹരണത്തിനു...  എന്‍റെ  പാചക പരീക്ഷണങ്ങള്‍  എന്ന പുസ്തകത്തിലെ ദോശയും ചട്ണിയും എന്ന  പാചക ഭാഗം  വായിക്കുക. 

അരിയും ഉഴുന്നും  ശകലം  ഉലുവയും  ഇഞ്ചിയും  കരിവേപ്പിലയും അരച്ച്  ചേര്‍ത്ത്  നല്ലെണ്ണയോ  നെയ്യോ ഒഴിച്ച്  ചുടുന്ന ദോശയില്‍  അരിയൊഴികെ  ബാക്കി എല്ലാം പൂര്‍ണമായും  ത്യജിച്ച ശേഷം  അല്‍പം  തേങ്ങ  ചുരണ്ടി മിനുസമായി അരച്ച്  ഉപ്പും അരച്ച അരിയും ആവശ്യം പോലെ വെള്ളവും ചേര്‍ത്ത്  കനം കുറച്ച്  പരത്തി ദോശക്കല്ലിനെ പറ്റിക്കാന്‍ മാത്രം നല്ലെണ്ണ തൂത്ത ശേഷം  ദോശ ഉണ്ടാക്കാം.  ഈ സമയത്ത് ദോശക്കല്ല്  മുഖം വീര്‍പ്പിച്ചാല്‍ കിട്ടുന്നതാണ് ഹതഭാഗ്യ  വിളമ്പും തട്ടില്‍  കുട്ടി ദോശ....  

സവാള, ചുവന്നുള്ളി, തക്കാളി, പുളി, ചുവന്ന മുളക്, പച്ചമുളക്, നാളികേരം, ഉപ്പ്  എന്നിവയൊക്കെ ചേരും പടി ചേരുന്ന പോലെ ഉപയോഗിച്ച് ,  കടുകും ചുവന്ന മുളകും  കറിവേപ്പിലയും മറ്റും വെളിച്ചെണ്ണയില്‍  വറുത്തിട്ട് ഉണ്ടാക്കുന്ന  ചട്ണിയില്‍ ചുവന്ന മുളകും  സവാളയും  കറിവേപ്പിലയും വെളിച്ചെണ്ണയും ഉപ്പും   ഒഴികെ ബാക്കിയെല്ലാം ആദ്യമേ  പൂര്‍ണമായും  ത്യജിക്കുക. 

അടുത്തതായി സവാള  കുനുകുനെ അരിയുക,  ഉപ്പു ചേര്‍ത്തു പതുക്കെ ഒന്നു തിരുമ്മുക,  ചുവന്ന മുളകും കരിവേപ്പിലയും ചതച്ച ശേഷം തിളച്ച  വെളിച്ചെണ്ണയില്‍  മൂപ്പിച്ച്  ഉപ്പു ചേര്‍ത്തു തിരുമ്മിയ  സവാളയില്‍ ചേര്‍ത്താല്‍ ചട്ണി റെഡി. സവാള  അരിഞ്ഞു വെച്ച ശേഷം കഥയെഴുതാനിരുന്നാല്‍ അവസാനം കിട്ടുന്ന  ചട്ണിയാണ് ഹതഭാഗ്യ  വിളമ്പും കയ്പന്‍ ചട്ണി . 

ഇനി സ്വീകരണ മുറി ഒരുക്കാന്‍ വേണ്ടത്.... 

നാലു ഘനമുള്ള  കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഒരു പോലെയുള്ളത്... ഇന്ത്യാ മഹാരാജ്യത്തെ  മിക്കവാറും  എല്ലാ  സംസ്ഥാനങ്ങളിലേയും   ആക്രിക്കച്ചവടക്കാര്‍ എടുത്ത്  തരാറുണ്ട് ഒരു പുഞ്ചിരിയോടെ.... ആക്കിയുള്ള ചിരിയോടെ  എന്നു വേണമെങ്കിലും നിര്‍ബന്ധമാണെങ്കില്‍  പറയാം.

പഴയ പുസ്തകങ്ങള്‍,  പത്രം ... കീറിയ തുണികള്‍ അല്ലെങ്കില്‍  ആവശ്യമില്ലാത്ത വസ്തുക്കള്‍ ഒക്കെയും  പെട്ടികളില്‍  ചേരും  പടി ( ഈ തെരഞ്ഞെടുപ്പ് അതി പ്രധാനമാണ് )  നിറച്ച് പെട്ടികള്‍ ഭംഗിയായി സീല്‍  ചെയ്ത് ആദ്യം ന്യൂസ് പേപ്പറിന്‍റെ  കറുത്ത അക്ഷരം നിറഞ്ഞ ഭാഗം കൊണ്ടും പിന്നെ  വര്‍ണച്ചിത്രങ്ങള്‍  ഉള്ള ഭാഗം കൊണ്ടും  പൊതിഞ്ഞ്  ഭംഗിയായി വശങ്ങള്‍ ഒട്ടിച്ച്   നിരത്തിയിട്ടാല്‍  ഇരിപ്പിടങ്ങളായി...  ആര്‍ഭാടം  പോരെങ്കില്‍ കോട്ടണ്‍  ദുപ്പട്ട കൊണ്ടോ ടര്‍ക്കി കൊണ്ടോ ലാസ്റ്റായും  ഫൈനലായും  പൊതിയാം. 

കുറച്ചു കൂടി വലിയ  പരന്ന  പെട്ടി  ഇതു പോലെ  തയാറാക്കി  സെന്‍റര്‍  ടേബിളാക്കാം...  അനവധി പരീക്ഷണങ്ങള്‍ക്കും  അതിലുണ്ടായ പെട്ടി  കീറല്‍,  ഇരിക്കുമ്പോള്‍  പെട്ടെന്ന്  പതുങ്ങി  അകത്തേക്ക്  കുഴിയല്‍ തുടങ്ങിയ  നിര്‍ഭാഗ്യങ്ങള്‍ക്കും ശേഷം  ഹതഭാഗ്യ  ഈ വിദ്യയില്‍   പേറ്റന്‍റ് എടുക്കുകയുണ്ടായി.    പേറ്റന്‍റിനു പെട്ടീരിയര്‍ ഡെക്കോറേഷന്‍ എന്നു  പറയും.

അപ്പോ ശരി..

22 comments:

  1. ഇച്ചിരി പാചകം, പിന്നെ ഗൃഹാലങ്കാരം... നര്‍മ്മം എഴുതാന്‍ ആശ ഇതും മൂന്നു ചേര്‍ത്തപ്പോ ഇങ്ങനെയായി...

    ReplyDelete
  2. ഈ പെറ്റീരിയൽ ഡെക്കറേഷന്റെ പേറ്റന്റ്
    കൊണ്ട് ഒരു ബെഡ് റൂം കൂടി ഉണ്ടാക്കാമായിരുന്നൂ..!
    ആ ഡെലീഷ്യസ് ദോശ കം ചട്ണിക്ക് ശേഷം ക്ഷീണമകറ്റാൻ
    ചുമ്മാ അസ്സലായൊന്ന് സുഖമായി ഉറങ്ങാനാണ് ... കേട്ടോ ഗെഡിച്ചി

    ReplyDelete
  3. അപ്പോള്‍ പാചകം പകുതി വിജയിച്ചു..... vaachakavum.
    Humorous.

    ReplyDelete
  4. നര്‍മ്മം എഴുതുന്ന ലേഡിബ്ലോഗര്‍മാരില്ലേയ് ഇല്ലേയ് ന്ന് ഒരു പരാതിയുണ്ടാരുന്നു പൊതുവെ.
    ഇങ്ങനെ നാലഞ്ചെണ്ണം എഴുതിവിടൂ എച്മൂ.
    പരാതി തീരട്ടെ

    ReplyDelete
  5. ഇനി ഞാനൊരു സത്യം പറയട്ടെ, എനിക്കൊട്ടും ചിരി വന്നില്ല്യ....(ഇന്നസന്റ് സ്റ്റൈല്‍).

    നര്‍മ്മം, നമ്മളൊക്കെ വര്‍ത്തമാനം പറയുന്നപോലെ ലളിതമായ ഭാഷയില്‍ എഴുതുമ്പോഴാണ് രസം. "ആദര്‍ശങ്ങളൂടെ ഏറ്റവും പ്രസക്തമായ ഭാഗം എന്തും പൂര്‍ണമായും ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുക എന്നതാക്കി ഞങ്ങള്‍ക്ക് പരിവര്‍ത്തിപ്പിക്കണമായിരുന്നു" എന്നൊക്കെ വായിച്ച് ദഹിക്കണമെങ്കില്‍ എന്തോരം വ്യായാമം ചെയ്യണംന്ന് ആലോചിച്ചുനോക്കൂ.

    എന്നാലും എച്ച്മു ഇനീം തമാശ എഴുതണം ട്ടോ. നര്‍മ്മത്തിന് അതിന്റേതായ ഒരു പവര്‍ ഉണ്ട്. ഗൌരവമുള്ള എഴുത്തില്‍ പറയാന്‍ കഴിയാത്ത ചിലത് നര്‍മ്മത്തില്‍ പറയാന്‍ കഴിയും. അതുകൊണ്ട് ഈ ട്രാക്ക് വിടണ്ടാ.

    ആശംസകള്‍!

    ReplyDelete
  6. ബെഡ് റൂം ഉണ്ടാക്കാന്‍ വലിയ ടി വി പെട്ടികളും അതിലു നിറയ്ക്കാന്‍ ഒത്തിരി സാധനങ്ങളും പിന്നെ വലിയൊരു പലകേം വേണ്ടി വരും മുരളീ ഭായ്..

    ReplyDelete
  7. ആഹാ! ഡോക്ടര്‍ വന്ന് നല്ലൊരു അഭിപ്രായം പറഞ്ഞതില്‍ വലിയ സന്തോഷം..

    ശരി... അജിത്തേട്ടാ... നര്‍മ്മം എഴുതാന്‍ ശ്രമിക്കാം..അല്ലേ.

    കെ കെ യെക്കൊണ്ട് തോറ്റു... ചിരി വന്നില്ലെങ്കിലും അതിങ്ങനെ വിളിച്ചു പറയാമോ? ഉം പോട്ടെ...
    എന്തായാലും സാധാരണ മനുഷ്യര്‍ സംസാരിക്കുന്ന മാതിരി എഴുതാന്‍ നോക്കാം.

    ഇവിടെ ഇങ്ങനെ എഴുതിയതിനു കാരണമുണ്ട് കേട്ടോ. ഇതൊരു ആദര്‍ശ ഘടാഘടിയന്‍റെ .. ഒരു സാധാരണക്കാരന്‍റെ ഭാവമല്ല... ഇല്ലെങ്കില്‍ ഇല്ലാത്ത പോലെ കഴിയാന്‍ പഠിക്കെടീ വീട്ടൂകാരി എന്നല്ല ആ ഭാവം എന്ന് വിശദമാക്കാന്‍ വേണ്ടീട്ടാ ഘനപ്പിച്ച് എഴുതിയത്..

    ReplyDelete
  8. ഇതും വായിച്ച് പാചകം ചെയ്യണോങ്കി... ഞാനൊരു വിജ്ഞാനകോശം എവിടെന്നെങ്കിലും കിട്ടുമോന്നു നോക്കട്ടെ ആദ്യം...!

    ReplyDelete
  9. ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി..
    നിങ്ങടെ ‘ഒരേ തൂവൽ പക്ഷികളി’ൽ ഈയുള്ളവനെ ചേർക്കുമോ ആവോ..? തൂവലൊക്കെ കൊഴിയാറായതാ..

    ReplyDelete
    Replies
    1. അശോകൻ മാഷേ... ചേർക്കാമല്ലോ... ബ്ലോഗിങ്ങിന് ഉപയോഗിക്കുന്ന ഇ.മെയിൽ അഡ്രസ് എനിക്കയച്ചു തരൂ...

      Delete
  10. എനിക്കിഷ്ടമായത് പെട്ടീരിയര്‍ ഡെക്കറേഷന്‍ ആണ്. പൊളിഞ്ഞുപോയാലെന്താ,
    ഐഡിയ കലക്കി.

    ReplyDelete
  11. പെട്ടീരിയർ ഡെക്കറേഷൻ അപ്പോൾ എച്ച്മുക്കുട്ടിയും പരീക്ഷിച്ചിട്ടുണ്ടല്ലേ?

    ഇവിടെ ഗൾഫിലാണെങ്കിൽ വെള്ളം സൂക്ഷിച്ച് വയ്ക്കാനുപയോഗിക്കുന്ന രണ്ട് വലിയ ഡ്രമ്മുകളുടെ മുകളിൽ ഫ്രിഡ്ജിന്റെ കാർട്ടൺ നിവർത്തി വച്ചിട്ട് ടേബിൾ കവർ വിരിച്ചാൽ ഡൈനിങ്ങ് ടേബിൾ റെഡി...

    ReplyDelete
  12. ഇതൊക്കെ കഴിഞ്ഞ് തിന്നുന്നതിനും എന്തേലും രീതികളുണ്ടോ ആവോ

    ReplyDelete
  13. ഇത് കുറിക്കു കൊള്ളുന്ന നർമ്മം. ചിരി കൊണ്ട് പൊതിഞ്ഞെങ്കിലും ഉള്ളത് കൊണ്ട് ഓണം ഗംഭീരം ആക്കേണ്ടി വരുന്ന ഒരു പ്രാരാബ്ദ കുടുംബത്തിന്റെ വെപ്രാളം ഇതിലുണ്ട് തട്ടി കൂട്ട് പരിപാടികൾ നടത്തി പിടിച്ചു നില്കേണ്ടി വരുന്ന ഒരു പാട് സന്ദർഭങ്ങൾ

    ReplyDelete
  14. ഈ വാചക പരീക്ഷങ്ങള്‍ പ്രയോഗത്തിലാക്കാന്‍ പറ്റുമോന്ന് നോക്കട്ടെ ,ആദ്യം ദോശയില്‍ നിന്നും തുടങ്ങാമെന്നു കരുതുന്നു ...

    ReplyDelete
  15. നല്ല നര്‍മ്മ പരീക്ഷണങ്ങള്‍

    ReplyDelete
  16. കലക്കി മോനെ ,തട്ടില്‍ കുട്ടി ദോശ അസ്സലായി.

    ReplyDelete
  17. കൊള്ളാം അസ്സലായി...

    ReplyDelete
  18. നേരില്‍ കാണ്മ്പോള്‍ ഈ പറഞ്ഞതൊക്കെ ഒന്ന് ചെയ്തു കാണിച്ചു തരുമോ?പ്ലീസ്

    ReplyDelete
  19. അലങ്കാരം നന്നായി. പാചകം അത്ര പിടി കിട്ടിയില്ല .... വൈകി വന്നത് കൊണ്ടാവാം .

    ReplyDelete
  20. എന്തും പൂര്‍ണമായും ത്യജിക്കാനുള്ള കഴിവ് കഴിയുന്നത്ര വര്‍ദ്ധിപ്പിക്കുക എന്ന നിര്‍വചനത്തിലൂടെ പിശുക്കത്തരത്തിലേക്ക് അനുയായികളെ ചേര്‍ക്കാനുള്ള മിടുക്ക്, പിശുക്കില്ലാതെ മുഴച്ച് നില്‍ക്കുന്ന എഴുത്ത്. അമ്പട! എന്നോടാ കളി..രാവിലെ പ്രഭാത ഭക്ഷണം ആ മുറ്റത്ത് കിണറ്റില്‍ ഉള്ളപ്പോള്‍ ഈ കയ്പ്പന്‍ ചട്നിക്ക് വേണ്ടി വെറുതെ ഗ്യാസ് ചെലവാക്കണോ?

    ReplyDelete