ഭൂമിയുടെ അവകാശികൾ
![]() |
അണ്ണനോടൊപ്പം |
ഉണ്ടിരിക്കുമ്പോളാണ് ഒന്ന് വിളിക്കാൻ തോന്നിയത്..
ഉടനെ ഫോണെടുത്ത് കോൺടാക്റ്റിൽ നിന്നും ആളെ
തപ്പിയെടുത്തു.. ഡയൽ ചെയ്യും മുമ്പ് ഒന്നൂടെ
ഓർമയിൽ ചൊറിഞ്ഞു..ഇന്നു വരും എന്നുതന്നെയല്ലേ പറഞ്ഞിരുന്നത്..അതോ ലോട്ടറിക്കാറിലെ അനൌൺസ്മെന്റ്പോലെ നാളെയെങ്ങാ നുമാണോ?? ചൊറിയുന്നതിന്റെ സുഖം പിടിച്ചതു കൊണ്ടാണോ എന്നറിയില്ല, ഓർമ
ഒരൽപ്പം പോലും അനങ്ങാൻ കൂട്ടാക്കിയില്ല. നാട്ടിലെത്തിയാൽ എന്നും പെട്ടന്ന് ഹാജർ വെക്കുന്നതാണ്.
ഇന്നിപ്പൊ രാത്രി പത്താകാറായിട്ടും ഒരു അനക്കവുമില്ല.. പോയാൽ പോട്ടെ എന്നും കരുതി ഡയൽ
ചെയ്തു..എന്നെ പോലെ ലൈനിലും ചെറിയ കൺഫ്യൂഷൻ!!
ഒന്നു രണ്ട് തവണ ഒന്ന് ഇരുത്തിമൂളി ഒരു തരി നിശ്ശബ്ദതത്ക്ക് ശേഷം അവിടെ ബെല്ലടി
തുടങ്ങി…
“ഹലോ,
പാച്ചു….”
“നമസ്കാരം അണ്ണാ” (അണ്ണൻ നമ്മുടെ വിനുവേട്ടനാണ്). “എപ്പൊ എത്തി??
ഞാൻ കരുതി നാളെയാണ് എത്തുന്നതെന്ന്”.
“ഞാൻ
ഉച്ചയ്ക്കെത്തിയല്ലോ!! വാട്സ് ആപ്പിൽ ഇട്ടിരുന്നല്ലൊ.. കണ്ടില്ലേ?”
“ഞാൻ
കണ്ടിലല്ലോ..യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു?” (മൊബൈലിൽ നെറ്റ് എങ്ങ്നെയോ ഓഫായതാണ്..ഓണാക്കിയപ്പോൾ
തങ്ങി നിന്ന മെസ്സേജുകളൊക്കെ കൂട്ടത്തോടെ ഒച്ചയുണ്ടാക്കി ചാടി. പെങ്ങളുടെ ചെറിയ മോൻ
ഞാൻ കാൻഡി ക്രഷിലെ ഏതോ ലെവൽ പാസ്സായതാണെന്ന് കരുതി പൊട്ടിത്തെറി കാണാൻ ഓടി വന്നു)
“കൊഴപ്പമില്ലായിരുന്നു..
പിന്നെ ഇന്നലെ രാത്രി ഉറങ്ങാൻ പറ്റാത്തതിന്റെ ഒരു ബുദ്ധിമുട്ടുണ്ട്.”
(സംസാരം
കേട്ടപ്പോൾ തന്നെ എനിക്കും അത് തോന്നിയതാണ്. യാത്രാക്ഷീണം ഫെവിക്കോൾ കൈയ്യിലൊട്ടിയ
പോലെ അണ്ണനെ പറ്റിപ്പിടിച്ച് നിൽപ്പുണ്ട്.. ഫോൺവിളി പെട്ടന്ന് നിർത്താമെന്ന് ഞാൻ കരുതി)
“ശരിയണ്ണാ..
എന്നാൽ കിടന്നോളൂ.. ഞാൻ നാളെ വിളിക്കാം.. പൊടിതട്ടലും അടുക്കിപ്പെറുക്കലുമൊക്കെ തീർന്നു
കാണുമല്ലോ ല്ലേ?”
"അതൊക്കെ
‘അവൻ’ ചെയ്തു വെച്ചിരുന്നു. പക്ഷേ പറമ്പിന്റെ കാര്യാ… ആകെ കാടുപിടിച്ച് കിടക്ക്വാ. അടുക്കളഭാഗത്തൊക്കെ എന്താന്നറിയോ….”
“അതിന്
ഒരാളെ തന്നെ വിളിക്കേണ്ടി വരും.. തൊഴിലുറപ്പുകാരെ കിട്ടുന്നുണ്ടാകും. അവരുടെ പ്രധാന പണി ഇപ്പൊ ഇതല്ലേ”
“അതല്ല
പ്രശ്നം പാച്ചൂ… അതിലൊക്കെ എത്ര പാമ്പുകളുണ്ടാകും.. ഇതാണെങ്കിൽ
ഹാബിറ്റാറ്റിന്റെ വീടും. കാറ്റും വെളിച്ചോം കടക്കാനാണെന്നും പറഞ്ഞ് അവടേം ഇവിടേം നിറയെ
ഓട്ടകളാ!! ഏതിലൂടെയെങ്കിലും ഒന്ന് കയറി വന്നാലോ? ഉറങ്ങാൻ പേടിയാ!“
(യാത്രാക്ഷീണത്തേക്കാൾ
അണ്ണന് ക്ഷീണമുണ്ടാക്കിയത് അപ്പൊ ഇതാണ്. ഇതിപ്പോ പഴയ കെ.പി.എ.സി നാടകഗാനം പോലെ ആയല്ലോ!!
ഈ മനുഷ്യപുത്രൻ ഇനി എവിടെ തല ചായ്ക്കും)
“വെറുതെ
ഓരോന്ന് പറഞ്ഞ് ആ ചേച്ചിയെ കൂടി പേടിപ്പിക്കേണ്ട..”
“അവരാ
ഇതൊക്കെ പറഞ്ഞ് എന്നെക്കൂടി പേടിപ്പിച്ചത്.. ഇപ്പൊ ഒരു ത്രിശങ്കുവിൽ പെട്ടപോലെയായി…”
“ഇനിയിപ്പൊ
എന്താ പരിപാടി? കുത്തിയിരുന്ന് നേരം വെളുപ്പിക്കാനാ പ്ലാൻ?”
"അതിനുള്ള
വഴിയൊക്കെ കണ്ടെത്തീട്ടുണ്ട്… പണ്ടുള്ളോർ ചെയുന്നത് കണ്ടിട്ടില്ലേ? മുരിങ്ങാതോലും,
കായവും മണ്ണെണ്ണയുമൊക്കെ മിക്സീത്….അതങ്ങ് പ്രയോഗിക്ക്ണം”
“ശരിയാ,
അതു നല്ലതാ.. വീടിനു ചുറ്റും തളിച്ചാൽ മതിയല്ലൊ… പേടിക്കാണ്ടെ
ഉറങ്ങാം..”
“പ്രാന്തുണ്ടോ, അതുംകൊണ്ട് ഈ നേരത്ത് പുറത്തിറങ്ങാൻ… ഇവിടെ
ഈ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ ഞങ്ങൾ മൂന്നുപേർ ഒരുമിച്ചാ…”
“
അപ്പോ എന്താ ചെയ്തെ? വീട്ടിനുള്ളിൽ തളിച്ചോ?”
“അതിനൊന്നും
മാത്രം ഇല്ല പാച്ചൂ.. കൊറച്ച് സാധനം ഉണ്ടാക്കി ഞങ്ങൾ ഞങ്ങളുടെ മേലുതന്നെ തേച്ചു. അതല്ലേ
ഏറ്റവും സൈഫ്!”
അതിലും
സൈഫായ വഴി പറയാൻ എന്റെ കയ്യിലില്ലാത്തതു കൊണ്ട് ഞാനൊന്നും മിണ്ടിയില്ല..
“ഭക്ഷണം
കഴിച്ചില്ലേ?”
“ലേശം!
ഗ്യാസ് എടുത്തിട്ടില്ല ഇവിടെ. റേഷൻകാർഡ് കിട്ടാത്തോണ്ട്... ഒരു ഇന്റക്ഷൻ കുക്കർ മാത്രേ
ഉള്ളൂ. ഇന്നിപ്പോൾ അടുക്കളയിലൊന്നും കയറാൻ പോയില്ല. യാത്രകഴിഞ്ഞെത്തിയല്ലെ ഉള്ളൂ…"
(യാത്രയ്ക്കാണ്
അവിടെയും ഊന്നൽ… പേടി കൊണ്ടാണ് എന്ന് ഞാൻ തെറ്റിദ്ധരിക്കേണ്ട എന്നർഥം)
“അപ്പോൾ
എന്തേ ചെയ്ത്?”
“കുട്ടികൾക്ക്
കൊടുക്കാൻ വേണ്ടി രണ്ട് മൂന്ന് പേക്കറ്റ് ‘കിറ്റ് കാറ്റ്’ കൊണ്ടുവന്നിരുന്നു. അത് പൊട്ടിച്ച്
ഞങ്ങളങ്ങ് തിന്നു. അവർക്ക് ഇനി ഇവിടുന്ന് വേറെ വാങ്ങി കൊടുക്കണം”
(വേറൊന്നും
ചോദിക്കാൻ നിന്നില്ല… വേഗം ശുഭരാത്രി നേർന്ന് ഫോൺ വെച്ചു. ജീവിതത്തിൽ
ഒരാൾക്കും ഇത്രയും ആത്മാർഥമായി ഞാൻ ‘ശുഭരാത്രി’ പറഞ്ഞിട്ടില്ല)